തിരുവനന്തപുരം: തിരുവോണദിനത്തിലും ബെവ്കോയുടെ മദ്യ വിൽപ്പനയിൽ വർദ്ധനവ്. 48.42 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വർഷം 45 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. അത്തം തുടങ്ങി ഉത്രാടം വരെയുള്ള വിൽപ്പനയിലെ വൻ വർദ്ധനവിന് പിന്നാലെയാണ് തിരുവോണദിനത്തിലെ കണക്കുകൾ കൂടി പുറത്ത് വന്നിരിക്കുന്നത്.
ഓണക്കാലം തുടങ്ങിയത് മുതൽ ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട് ലൈറ്റുകളിലും വെയർ ഹൗസുകള്‍ വഴിയുള്ള മദ്യ വിൽപ്പനയിൽ ഉണ്ടായ വർദ്ധനവ് തിരുവോണദിനത്തിലും നിലനിർത്തി. ഇത്തവണ തിരുവോണ ദിനത്തിൽ മാത്രം വിറ്റത് 48.42 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം 45 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്.
അത്തം മുതൽ തിരുവോണം വരെയുള്ള മദ്യ വിൽപ്പന 489 കോടി രൂപയായി. കഴിഞ്ഞ വർഷം ഇക്കാലയളവിൽ വിറ്റതാകട്ടെ 456 കോടിയുടെ മദ്യമായിരുന്നു. അതായത് ഇത്തവണ ഉണ്ടായത് 33 കോടിയുടെ വർദ്ധനവ്. ഇരിങ്ങാലക്കുടയിലെ ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 48.60 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
ഇൗ ഒാണക്കാലത്ത് ഉത്രാട ദിനത്തിലാണ് റെക്കോർഡ് മദ്യ വിൽപ്പന നടന്നത്. 71.17 കോടി രൂപയുടെ മദ്യം. ഇത് കടക്കാൻ തിരുവോണ ദിനത്തിലെ വിൽപ്പനയ്ക്കായില്ല. അവിട്ടം ദിനത്തെ കണക്ക് കൂടി പുറത്ത് വരുമ്പോഴാകും ബെവ്ക്കോയുടെ ഒാണക്കാലത്തെ മദ്യ വിൽപ്പനയുടെ പൂർണ കണക്ക് വ്യക്തമാകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here