ഗൊള്ളാല്ലോ ഗുര്‍മീത്; ജയിലില്‍ കിടക്കുമ്പോഴും ഹണീപ്രീത് മതി; ഭാര്യയെ കാണേണ്ട; ബലാത്സംഗസ്വാമി നല്‍കിയ പട്ടിക പുറത്ത്

റോഹ്തക്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവു ശിക്ഷ ലഭിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം ജയിലില്‍ തനിക്ക് ഹണി പ്രീതിനെ കാണണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. വളര്‍ത്തുമകളെന്നറിയപ്പെടുന്ന ഹണി പ്രീതും ഗുര്‍മീതും ബന്ധത്തെക്കുറിച്ച് പരക്കെ ആരോപണമുയര്‍ന്നതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നാണ് ഇതിലൂടെ ബലാത്സംഗസ്വാമി വ്യക്തമാക്കുന്നത്. ഹണി പ്രീതിനെ കാണണമെന്ന് പറയുമ്പോള്‍ തന്നെ ഭാര്യയെ കാണണമെന്ന ആവശ്യം ഗുര്‍മീത് മുന്നോട്ട് വെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ജയിലില്‍ തനിക്ക് കാണേണ്ടവരുടെ പട്ടിക നല്‍കിയതില്‍ ആദ്യ സ്ഥാനത്ത് ഹണി പ്രീതിനെയാണ് ഗുര്‍മീത് പ്രതിഷ്ഠിച്ചിരിക്കുന്നത്. നേരത്തെ തന്നെ വളര്‍ത്തുമകളെന്നറിയപ്പെടുന്ന ഹണിപ്രീതുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണം പോലും ഉയര്‍ന്നിട്ടുണ്ട്. വളര്‍ത്തുമകളെന്ന വിശേഷണമാണ് ബലാത്സംഗസ്വാമി ഹണിക്ക് നല്‍കിയിരിക്കുന്നതെങ്കിലും അത് മറ്റ് പലതിനുമുള്ള ലൈസന്‍സാണെന്ന ആരോപണവുമായി ആദ്യമെത്തിയത് ഹണിയുടെ ഭര്‍ത്താവ് തന്നെയായിരുന്നു.

പ്രിയങ്ക തനേജ എന്ന ഹണി പ്രീതിനെ 2009 ലാണ് വളര്‍ത്തുമകളായി ഗുര്‍മീത് പ്രഖ്യാപിച്ചത്. പിന്നീടിങ്ങോട്ട് സ്വാമിയുടെ പ്രിയപ്പെട്ടവള്‍ മറ്റാരുമായിരുന്നില്ല. നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ഹണി പ്രീത് അറിയാതെ ഗുര്‍മീത് ഒന്നും ചെയ്യില്ലായിരുന്നു. ഗുര്‍മീതിന് അവിഹിത ബന്ധത്തില്‍ ജനിച്ച മകളാണ് ഹണി പ്രീതെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം തന്നെ സ്വാമിയുടെ അവിഹിതക്കാരിയാണ് ഇവരെന്നും ആരോപണമുണ്ട്. സ്വാമിക്ക് വേണ്ടതെല്ലാം എത്തിച്ചു കൊടുക്കുന്നത് ഹണിയാണെന്ന കാര്യം അങ്ങാടിപാട്ടാണ്. ഹിസാറിലെ ഫത്തേഹബാദ് നിവാസിയായ ഇവര്‍ ഗുര്‍മീതിന്റെ മകളാണെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാലാണ് മറ്റ് കഥകള്‍ പരക്കുന്നത്.

ഹണിയുടെ ഭര്‍ത്താവ് ഒരു ഘട്ടത്തില്‍ പരസ്യമായി വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു എന്ന് മാത്രമല്ല കോടതി കയറുകയും ചെയ്തിട്ടുണ്ട്. ഗുര്‍മീതും വളര്‍ത്തുമകളെന്ന് അറിയപ്പെടുന്ന ഹണിയും തമ്മിലുള്ള ബന്ധത്തില്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത സംശയമുന്നയിച്ചിരുന്നു. ഇവര്‍ തമ്മില്‍ ശാരീരികബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന് കാട്ടിയാണ് വിശ്വാസ് കോടതി കയറിയത്. തന്നെ ഭാര്യ വഞ്ചിക്കുന്നുവെന്നും ഭാര്യയെ ഗുര്‍മീത് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പറഞ്ഞായിരുന്നു കേസ് കൊടുത്തത്.

എന്നാല്‍ അധികം താമസിക്കാതെ തന്നെ വിശ്വാസ് കേസ് പിന്‍വലിച്ചു. മാത്രമല്ല ദേരയിലെ ഗുര്‍മീതിന്റെ വിശ്വസ്ത അനുയായി ആയി മാറുകയും ചെയ്തു. അതുകൊണ്ടു തന്നെ കേസ് പിന്‍വലിക്കാനുള്ള കാരണമെന്താണെന്നറിയാന്‍ തലപുകയ്‌ക്കേണ്ടതില്ലല്ലോ. 20 വര്‍ഷം കഠിന തടവിന് കോടതി വിധിച്ചപ്പോള്‍ ഇരുമ്പഴിക്കുള്ളില്‍ താന്‍ ബലാത്സംഗസ്വാമിക്ക് കൂട്ടായി വേണമെന്ന് ചൂണ്ടികാട്ടി ഹണി കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ ഗുട്ടന്‍സും ചര്‍ച്ചയായിട്ടുണ്ട്.

സ്വന്തം കുടുംബത്തെക്കാളും മകന്‍ ജസ്മീതെന്നല്ല, മറ്റാരെക്കാളും ഗുര്‍മീതിന് പ്രീയപ്പെട്ടവളായി ഹണിപ്രീത് മാറിയതിന്റെ കാരണം ഭര്‍ത്താവിന്റെ പഴയ പരാതിയിലുണ്ടെന്നാണ് പലരും പറയുന്നത്. പല വിധത്തിലുള്ള വിശേഷണങ്ങളാണ് പപ്പയുടെ സ്വന്തം എയ്ഞ്ചല്‍ എന്നറിയപ്പെടുന്ന ഹണി പ്രീതിനുള്ളത്. തത്ത്വ ചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആളെന്നാണ് സ്വയം പറയുന്നത്. റോക്സ്റ്റാര്‍ സന്യാസിയുടെ എന്ത് ആഗ്രഹവും സഫലീകരിക്കാന്‍ ഈ വളര്‍ത്തുമകള്‍ ഒപ്പമുണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയിയലും സജീവ സാന്നിധ്യമാണ് വളര്‍ത്തുമകള്‍.

അതേസമയം ഹണി പ്രീതിനെതിരെ കോടതി ലുക്ക് ഔട്ട് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ ഗുര്‍മീതിന്റെ ആഗ്രഹം എങ്ങനെ സഫലമാകുമെന്ന് കണ്ടറിയണം. ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്നവരുടെ പട്ടിക തടവുകാര്‍ക്ക് സമര്‍പ്പിക്കാം. പൊലീസ് വെരിഫിക്കേഷനും മറ്റും അനായാസമാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ പട്ടിക നല്‍കുന്നത്.

ഗുര്‍മീത് സമര്‍പ്പിച്ച പട്ടികയിലുള്ളവര്‍

ഹണിപ്രീത് – വളര്‍ത്തുമകള്‍

ജസ്മീത് ഇന്‍സാന്‍ – ഏക മകന്‍

ഹുസന്‍പ്രീത് ഇന്‍സാന്‍ – മരുമകള്‍

ചരണ്‍പ്രീത് , അമര്‍പ്രീത് – പെണ്‍മക്കള്‍

ഷാന്‍ ഇ മീത് – മരുമകന്‍

റൂഹെ മീത് – മരുമകന്‍

നസീബ് കൗര്‍ – മാതാവ്

വിപാസന – ദേരയുടെ ചെയര്‍പഴ്‌സന്‍

ദാന്‍ സിങ് – അനുയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News