ദിലീപ് നാളെ പുറത്തിറങ്ങും

കൊച്ചി: കോടതി ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് നടന്‍ ദിലീപ് നാളെ രാവിലെ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങും. അച്ഛന്റെ ശ്രാദ്ധ കര്‍മങ്ങള്‍ നടത്തുന്നതിനായി രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്. ആലുവയിലെ ദിലീപിന്റെ വീട്ടിലായിരിക്കും കര്‍മങ്ങള്‍ നടക്കുക.

അച്ചന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാനായി അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ദിലീപ് സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങുക. 2 മണിക്കൂര്‍ നേരത്തേക്കാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്. കര്‍മങ്ങള്‍ക്കായി 4 മണിക്കൂര്‍ ഇളവാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. പ്രത്യേക അനുമതി തേടി ശനിയാഴ്ചയാണ് ദിലീപ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കിയത്.

ആലുവ ഗസ്റ്റ് ഹൗസിന് സമീപമുള്ള ദിലീപിന്റെ വീട്ടിലായിരിക്കും ശ്രാദ്ധ ചടങ്ങുകള്‍. ആലുവ മണപ്പുറത്ത് ചടങ്ങില്‍ പങ്കെടുക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ 7 മണിയോടെ ദിലീപിനെ സബ് ജയിലില്‍ നിന്ന് പുറത്തിറക്കാനാണ് സാധ്യത. ആലുവ സബ് ജയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്താണ് ദിലിപിന്റെ വീട്. കര്‍ശന സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സബ് ജയില്‍ സൂപ്രണ്ട് ദിലീപിനെ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി ഐ ബൈജു കെ പൗലോസിന് കൈമാറും.

ആലുവ റൂറല്‍ എസ് പിക്കാണ് സുരക്ഷ മേല്‍ നോട്ട ചുമതല. രാവിലെ മുതല്‍ ദിലീപിന്റെ വീടും പരിസരവും ആലുവ മണപ്പുറവും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ദിലീപിന്റെ അടുത്ത ബന്ധുക്കളെ മാത്രമാണ് വീടിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കൂ. കര്‍ശന നിബന്ധനകളോടെയാണ് കോടതി ദിലീപിന്റെ ഹര്‍ജിയില്‍ ഇളവ് അനുവദിച്ചത്. പൊലീസ് ഉദ്യോസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം, അനുമതി ദുരുപയോഗം ചെയ്യരുത്, ചെലവുകള്‍ സ്വയം വഹിക്കണം എന്നീ നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്.

ദിലീപിന്റെ റിമാന്റ് കാലാവധി 16 തീയതി വരെ കോടതി നീട്ടിയിരുന്നു. ഇതിനിടെ ദിലീപ് മൂന്നാംതവണയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. രണ്ടാംതവണയും ജാമ്യം നിഷേധിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെയാണ് താരം വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ഈ മാസം ഏഴിനോ അല്ലെങ്കില്‍ പന്ത്രണ്ടിനോ ജാമ്യപേക്ഷ സമര്‍പ്പിക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here