മണിക്കൂറുകള്‍ക്ക് ശേഷം ആശ്വാസം; തുറവൂരില്‍ ചതുപ്പില്‍ കുടുങ്ങിയ ആനയെ രക്ഷപ്പെടുത്തി

ആലപ്പുഴ: പുലര്‍ച്ചെ ആലപ്പുഴ തുറവൂരില്‍ ചതുപ്പിലകപ്പെട്ട ആനയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനു ശേഷം കരയ്ക്ക് കയറ്റി. ഇന്ന് രാവിലെ നാലുമണിയോടെ തൃക്കാക്കരയില്‍ നിന്നും ഉത്സവം കഴിഞ്ഞ് മുല്ലക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയുമായി ആലപ്പുഴയിലേക്ക് യാത്ര ചെയ്യുന്നതിന് ഇടയിലായിരുന്നു സംഭവം. തുറവൂരില്‍ എത്തിയ ലോറി കുലുക്കം അനുഭവപ്പെട്ടതോടെയാണ് നിര്‍ത്തിയത്. ഇതിനിടയില്‍ കലിപൂണ്ട ആന ലോറിയില്‍ സ്ഥാപിച്ച ചട്ടക്കൂട് തകര്‍ത്ത് ഇറങ്ങി ഓടുകയായിരുന്നു.

3 km അധികം സഞ്ചരിച്ച ആന പ്രദേശത്തെ ഒരു വീടും മതിലും ഓട്ടോറിക്ഷയും തകര്‍ത്തു. തുടര്‍ന്ന് അനന്തന്‍കരി പാടത്തെ ചെളിക്കുഴിയില്‍ അകപ്പെടുകയായിരുന്നു. ആനയെ തെരഞ്ഞോടിയ പാപ്പാന്‍മാര്‍ പുലര്‍ച്ചയോടെയാണ് ആന ചെളിക്കുഴില്‍ പൂണ്ട് കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി 50 ഓളം പാപ്പാന്‍മാരും നാട്ടുകാരും പൊലീസും ജില്ലാ ഭരണകൂടവും എത്തി. ആനയെ രക്ഷിക്കാനുള്ള പരിശ്രമം മണിക്കൂറുകള്‍ നീണ്ടതോടെ വന്‍ ജനാവലിയും പ്രദേശത്ത് തമ്പടിച്ചു. റോഡ് സൗകര്യമില്ലാത്തതിനാല്‍ മണ്ണുമാന്തിയന്ത്രമടക്കമുള്ള സാമഗ്രികള്‍ സ്ഥലത്ത് എത്തിക്കാന്‍ സാധിക്കാത്തതും വലിയ പ്രതിസന്ധിയായി തുടര്‍ന്നു.
ആനയുടെ ആരോഗ്യസ്ഥിതി മോശമാകാതിരിക്കാന്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം ഗ്ലൂക്കോസ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ആനയ്ക്ക് നല്‍കിയിരുന്നു. ലൈറ്റ് ഉള്‍പ്പെടെ സ്ഥാപിച്ചുള്ള രക്ഷാപ്രവര്‍ത്തനവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഒടുവില്‍ 16 മണിക്കൂറുകള്‍ നീണ്ട പരിശ്രമം വിജയിച്ചതോടെ ഏവര്‍ക്കും ആശ്വാസമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here