ഉത്തരകൊറിയക്കെതിരെ യുദ്ധകാഹളം മുഴക്കിയ അമേരിക്കയ്ക്ക് റഷ്യയുടെ മറുപടി; ഉപരോധം മണ്ടത്തരമാകുമെന്ന് പുടിന്‍

ഷിയാന്‍മെന്‍: ഉത്തരകൊറിയക്കെതിരെ യുദ്ധകാഹളം മുഴക്കിയ അമേരിക്കന്‍ നിലപാടിനെ തള്ളി റഷ്യ രംഗത്തെത്തി. ഉത്തരകൊറിയക്കെതിരെ ഉപരോധമടക്കമുള്ള പ്രകോപനങ്ങള്‍ നടത്തുന്നത് ലോക മണ്ടത്തരമാകുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ നിലപാട്. നയതന്ത്രപരമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ സാഹചര്യത്തില്‍ ഉത്തരകൊറിയക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയാല്‍ ആഗോള ദുരന്തമാകുമെന്നും പുടിന്‍ ചൂണ്ടികാട്ടി. അതേസമയം ഉത്തര കൊറിയയുടെത് പ്രകോപനപരമായ പ്രവൃത്തികളാണെന്നും അദ്ദേഹം വിശദീകരിച്ചു. ബ്രിക്‌സ് ഉച്ചകോടിക്കിടെ മാധ്യമങ്ങളോടാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്.

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച ഉത്തര കൊറിയയ്‌ക്കെതിരെ യുദ്ധകാഹളവുമായി ഇന്നലെയാണ് അമേരിക്ക രംഗത്തെത്തിയത്. ഉത്തര കൊറിയക്കെതിരെ യുദ്ധം അനിവാര്യമാണെന്ന് യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്കയുടെ പ്രതിനിധിയായ നിക്കി ഹാലെ വ്യക്തമാക്കിയിരുന്നു. യുദ്ധം ഇരന്ന് വാങ്ങുന്ന നടപടികളാണ് ഉത്തരകൊറിയയില്‍ നിന്നുണ്ടാകുന്നതെന്നും നിക്കി പറഞ്ഞു. ഇവര്‍ക്കെതിരെ സാധ്യമായ ഏറ്റവും കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ ഉത്തരകൊറിയ വീണ്ടും പുതിയ പരീക്ഷണങ്ങള്‍ക്കു കോപ്പുകൂട്ടുകയാണെന്നും നിക്കി ആരോപിച്ചു. അതേസമയം ഔദ്യോഗിക മാധ്യമത്തിലൂടെയാണ് ഉത്തരകൊറിയ വിജയകരമായി ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചെന്ന് ലോകത്തെ അറിയിച്ചത്. ഇത് ആറാം തവണയാണ് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയത്. ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ആണവപരീക്ഷണമാണ് നടന്നതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു.

2016ല്‍ ഉത്തരകൊറിയ നടത്തിയ പരീക്ഷണത്തേക്കാള്‍ ആറ് മടങ്ങ് തീവ്രതയുള്ളതാണ് പുതിയ പരീക്ഷണമെന്നും ദക്ഷിണ കൊറിയ അവകാശപ്പെട്ടു. പരീക്ഷണത്തെ തുടര്‍ന്ന് ഉത്തരകൊറിയയില്‍ ഭൂകമ്പത്തിന് സമാനമായി 5.7 തീവ്രതയുള്ള പ്രകമ്പനമുണ്ടായതായി അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു.

അതേസമയം ഹൈഡ്രജന്‍ ബോംബ് പരീക്ഷണം പൂര്‍ണവിജയമായിരുന്നെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. പരീക്ഷണത്തിന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് അന്‍ അനുമതി നല്‍കിയിരുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ആറ്റംബോംബിനെ വെല്ലുന്ന അത്യുഗ്ര സ്‌ഫോടകശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ഉത്തരകൊറിയ വികസിപ്പിച്ചെന്നും ബോംബ് പരീക്ഷിച്ചെന്ന് സംശയിക്കാവുന്ന പ്രകമ്പനം ഉത്തരകൊറിയയിലുണ്ടായെന്നുമുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഉത്തരകൊറിയ പരീക്ഷണം സ്ഥിരീകരിച്ചത്.

ഹൈഡ്രജന്‍ ബോംബ് വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് അന്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമാണ് മേഖലയില്‍ ഭൂകമ്പത്തിന് സമാനമായ പ്രകമ്പനമുണ്ടായത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനമുണ്ടായി.

ഉത്തരകൊറിയയുടെ കൈവശം ഹൈഡ്രജന്‍ ബോംബുണ്ടെന്ന് കിം ജോങ് അന്‍ നേരത്തെ പറഞ്ഞിരുന്നു. ഹൈഡ്രജന്‍ ബോംബ് നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളെല്ലാം ഉത്തരകൊറിയ തദ്ദേശീയമായി വികസിപ്പിച്ചതാണ്. അതേസമയം പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടി ചര്‍ച്ചചെയ്യാനായി ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ കൌണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തു. അമേരിക്കയുമായി സഹകരിച്ച് സുരക്ഷയും സൈനികശേഷിയും വര്‍ധിപ്പിക്കുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.

ഉത്തരകൊറിയന്‍ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയും വിവിധ രാജ്യങ്ങളും രംഗത്തെത്തി. ഐക്യരാഷ്ട്രസഭയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ മാനിക്കാതെയുള്ള ഉത്തരകൊറിയയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വിലയിരുത്തി. വീണ്ടും ആണവപരീക്ഷണം നടത്തിയ ഉത്തരകൊറിയന്‍ നടപടി അപലപനീയമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും സ്ഥിതിഗതി ചര്‍ച്ചചെയ്തു.

ഉത്തരകൊറിയ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്നും നേതാക്കള്‍ വിലയിരുത്തി. ഉത്തരകൊറിയ തെറ്റായ നടപടികള്‍ അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ചൈന പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഉത്തരകൊറിയക്കെതിരെ രംഗത്തെത്തി. കഴിഞ്ഞ മാസം ജപ്പാന് കുറുകെ ഉത്തരകൊറിയ മിസൈല്‍ തൊടുത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഉത്തരകൊറിയ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ അമേരിക്കയും ദക്ഷിണകൊറിയയും സൈനിക സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഉത്തരകൊറിയ ഉയര്‍ത്തുന്ന ഭീഷണി മറികടക്കാനാണ് തീരുമാനമെന്നാണ് അമേരിക്കയുടെ വിശദീകരണം. ദശലക്ഷങ്ങള്‍ വിലമതിക്കുന്ന അമേരിക്കന്‍ യുദ്ധോപകരണങ്ങള്‍ ദക്ഷിണകൊറിയക്ക് കൈമാറാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചതായി വൈറ്റ്‌ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞ ചൊവ്വാഴ്ച ഉത്തരകൊറിയ ജപ്പാനുകുറുകെ മിസൈല്‍ തൊടുത്തിരുന്നു.

ട്രംപ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി ഫോണില്‍ സംഭാഷണം നടത്തി. നയതന്ത്രപരമായും സാമ്പത്തികമായും ഉത്തരകൊറിയയെ സമ്മര്‍ദത്തിലാക്കി കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങളില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്ന കാര്യം ചര്‍ച്ചയായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണകൊറിയയുടെ പ്രതിരോധമേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ അമേരിക്ക കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തു. കസാകിസ്ഥാന്‍ പ്രസിഡന്റുമായും കൊളംബിയന്‍ പ്രസിഡന്റുമായും ട്രംപ് ഫോണില്‍ ചര്‍ച്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News