കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കാന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. അന്വേഷണസംഘത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം പറയുന്നത്.
ആദ്യവട്ട ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ മുങ്ങിയത് പുനലൂരിലെ ഒരു എസ്റ്റേറ്റിലേക്കായിരുന്നു. ഇവിടെ ഒരു മാസത്തോളം ഒളിവില്‍ താമസിച്ചിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് നാദിര്‍ഷ ഇവിടെയെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചോദ്യംചെയ്യലിന് ശേഷം നാദിര്‍ഷ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതില്‍ സംശയം തോന്നിയതോടെയാണ് അന്വേഷണം ഈ വഴിക്കും നടത്തിയത്. ദിലീപുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളുടേതാണ് ഈ എസ്റ്റേറ്റെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
ജൂലൈയിലാണ് ദിലീപിനൊപ്പം നാദിര്‍ഷയെയും അന്വേഷണസംഘം ചോദ്യം ചെയ്തത്. അന്ന് നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാദിര്‍ഷയെ വീണ്ടും ചോദ്യംചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിയ സാഹചര്യത്തില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.
കുരുക്ക് മുറുകി എന്ന മനസിലായതോടെ മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷ ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നും പൊലീസ് നിരന്തരം പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് നാദിര്‍ഷ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
അറസ്റ്റ് വിവരം മണത്തറിഞ്ഞ നാദിര്‍ഷ ആശുപത്രിയില്‍ രാവിലെ ചികിത്സ തേടിയിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് വിശദീകരണം. എന്നാല്‍ നാദിര്‍ഷയ്ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here