ഈ അക്ഷരങ്ങള്‍ ഗൗരി ലങ്കേഷിന്റെ മനസ്സിനെ, നിലപാടിനെ, മനുഷ്യസ്‌നേഹത്തെ സമാനതകളില്ലാതെ അടയാളപ്പെടുത്തുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യമാകെ വേദനിക്കുന്നു. ലോകത്തെവിടെയും ചെറിയ ശതമാനം ആളുകളെങ്കിലും ഇന്ത്യ പോലൊരു രാജ്യത്ത് വളരുന്ന തീവ്ര ഫാസിസത്തെ ആശങ്കയോടെ വിലയിരുത്തുന്നു.
ആ ആശങ്ക പല തരത്തിലുള്ള സന്ദേശങ്ങളായി ഇന്ത്യന്‍ ജനതയോട് സംവദിച്ചുകൊണ്ടിരിക്കുകയുമാണ്.ഈ ഘട്ടത്തില്‍ ഗൗരി ലങ്കേശിന്റെ മുന്‍ ഭര്‍ത്താവും മരിക്കും വരെ ഉറ്റ സുഹൃത്തുമായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ ചിദാനന്ദ് രജ്ഘട്ട് എഴുതിയ അക്ഷരങ്ങള്‍ ഗൗരി ലങ്കേഷിന്റെ മനസ്സിനെ. നിലപാടിനെ. മനുഷ്യസ്‌നേഹത്തെ.സമാനതകളില്ലാതെ അടയാളപ്പെടുത്തുന്നു.
” ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കൃതജ്ഞതയും ഓര്‍മ്മക്കുറിപ്പുകളും വായിക്കുമ്പോള്‍ ഗൗരി നീ ചിരിക്കുന്നുണ്ടാകും. ചിലപ്പോള്‍ ചിരിക്കുന്നുണ്ടാവില്ല. എങ്കിലും അടക്കിപ്പിടിച്ച ഒരു ചിരിയെങ്കിലും നിന്നിലുണ്ടാകുമെന്നുറപ്പ്.
നമ്മുടെ കൗമാരത്തില്‍ നാം സ്വര്‍ഗത്തേയും നരകത്തെയും കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ആവശ്യത്തിലധികം സ്വര്‍ഗവും നരകവും ലോകത്തുള്ളതിനാല്‍ നമുക്ക് ദൈവത്തെ വെറുതെ വിടാം. എല്ലാവരും ചെയ്യുന്നതുപോലെ നമ്മള്‍ ദൈവത്തോട് യാചിക്കേണ്ടതില്ല.
അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിട്ടും കുടുംബത്തെയുള്‍പ്പെടെ ആരെയും നമ്മള്‍ വേദനിപ്പിച്ചില്ല. അത് നമ്മളിലെ മനോഹര തത്വസീമയായി എനിക്ക് തോന്നുന്നു. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനും കോടതി നടപടികള്‍ക്കും ശേഷം വേര്‍പിരിഞ്ഞിട്ടും ഏറ്റവുമടുത്ത സുഹൃത്തുക്കളായി നാം തുടര്‍ന്നു. ആരെയും, നമ്മെ തന്നെയും വേദനിപ്പിക്കാതെ സാന്ദ്രമായ ഉടമ്പടി പോലെ അത് തുടര്‍ന്നു പോന്നു.
യുക്തിവാദി പ്രസ്ഥാനത്തിന്റെ ജന്‍മമണ്ണായ നാഷണല്‍ കോളേജില്‍ വച്ചാണ് നാം കണ്ടുമുട്ടിയത്. പ്രിന്‍സിപ്പാള്‍ ഡോ. എച്ച് നരസിംഹനും ശ്രീലങ്കന്‍ യുക്തിവാദി ഡോ. അബ്രഹാം കോവൂരുമായിരുന്നു അതിന്റെ മുന്‍നിരയില്‍. അതിനാലാവാം ആള്‍ ദൈവങ്ങളുടെയും തട്ടിപ്പുകാരുടെയും കാപട്യത്തിന്റെ മുഖം മൂടികള്‍ വലിച്ചുകീറുന്നതില്‍ കൗമാരം മുതല്‍ നാം ആനന്ദം കണ്ടെത്തിയത്.
യുക്തിവാദികളും അവിശ്വാസികളുമാണ് മതമൗലികവാദികളുടെയും ആള്‍ദൈവങ്ങളുടെയും മുഖ്യ ശത്രു. കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലം വ്യക്തമാക്കാനാണ് ഇക്കാര്യങ്ങള്‍ ആദ്യം പറഞ്ഞത്. ഞാന്‍ കോളേജില്‍ വച്ച് പുകവലിക്കുന്നത് നീ എതിര്‍ത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ പുകവലി നിര്‍ത്തിയപ്പോള്‍ നീ ആരംഭിച്ചു. ഒരിക്കല്‍ അമേരിക്കയില്‍ എന്നെ അപ്പാര്‍ട്ട്‌മെന്റില്‍ കാണാനെത്തിയപ്പോള്‍ പുകവലിക്കുന്നത് ഞാന്‍ തടഞ്ഞിരുന്നു.
നമ്മുടെ സൗഹൃദം ഒട്ടുമിക്ക സുഹൃത്തുക്കളെയും അത്ഭുതപ്പെടുത്തിയിരുന്നു. എപ്പോഴും ഇടതായിരുന്നു, തീവ്രമായ ഇടതായിരുന്നു ഗൗരി ലങ്കേഷ്. ‘മൊബൈല്‍ ഫോണുകള്‍ക്കായി വാദിക്കുന്നത് നിര്‍ത്തൂ, പാവങ്ങള്‍ക്ക് ഇത് കഴിച്ച് വിശപ്പടക്കാനാവില്ല’. സാങ്കേതിക വിദ്യയെ അനുകൂലിച്ചതിന് എനിക്കെതിരെ അറിയിച്ച പ്രതിഷേധമായിരുന്നു. ഇതെഴുതുമ്പോള്‍ തീവ്രാനുഭവത്താല്‍ അപൂര്‍ണ്ണമായ ഓര്‍മ്മകളാണ് എന്റെ മനസ്സില്‍.
ഞാനൊരിക്കലും മറന്നിട്ടില്ല, ഹൃദയത്തില്‍ വലതുഭാഗത്താണ് നിന്റെ സ്ഥാനം. ഇടതു പക്ഷക്കാരി, ഹിന്ദുത്വ വിമര്‍ശക, പരിഷ്‌കരണവാദി തുടങ്ങിയ വിശേഷണങ്ങള്‍ അവിടെ നില്‍ക്കട്ടെ. അതിനേക്കാളേറെ ചങ്ങാതി,ആദ്യ പ്രണയിനി,വിസ്മയിപ്പിക്കുന്ന ചാരുതയുടെ ഉദാത്ത മാതൃക അതാണെനിക്കു നീ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here