‘നാദിര്‍ഷ നല്ല അഭിനേതാവ്’: ആശുപത്രിവാസം അറസ്റ്റ് ഭയന്നുള്ള നാടകം; ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കയറി ചോദ്യംചെയ്യുമെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷക്കെതിരെ നീക്കങ്ങള്‍ ശക്തമാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷമുള്ള നാദിര്‍ഷയുടെ നീക്കങ്ങള്‍ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കും.

നടിയെ ആക്രമിച്ചതിലും ഗൂഡാലോചനയിലും നാദിര്‍ഷയുടെ പങ്ക് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയിലള്ള നാദിര്‍ഷയുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

ബുധനാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് നാദിര്‍ഷാ ആശുപത്രയില്‍ ചികിത്സ തേടിയത്. തുടര്‍ച്ചയായി ആശുപത്രിയില്‍ കിടക്കേണ്ടതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ നാദിര്‍ഷയ്ക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.

പൊലീസിന് മുമ്പില്‍ ഹാജരായില്ലെങ്കില്‍ തിങ്കളാഴ്ചക്ക് ശേഷം ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കയറി പൊലീസ് നാദിര്‍ഷായെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം നല്‍കിയില്ലെങ്കില്‍ നാദിര്‍ഷയെ കേസില്‍ പ്രതിചേര്‍ക്കും. ആദ്യഘട്ട ചോദ്യം ചെയ്യലിന് നാദിര്‍ഷ നിലമ്പൂരില്‍ തങ്ങിയതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവിടെ തന്നെയാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും ഒളിവില്‍ കഴിഞ്ഞിരുന്നത്.

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം നാദിര്‍ഷയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ റിസോര്‍ട്ടിലെ കൂടിക്കാഴ്ചകളെ കുറിച്ചും അന്വേഷിക്കും. ചോദ്യംചെയ്യലില്‍ ഇത് സംബന്ധിച്ച് നാദിര്‍ഷ വിശദീകരിക്കേണ്ടിവരും.

അതേസമയം, ജയില്‍ ദിലീപിനെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായി ദിലീപിനെ കാണാന്‍ എത്തിയതിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച എട്ടു പേര്‍ സന്ദര്‍ശനത്തിന് അനുമതി തേടിയിരുന്നെങ്കിലും ആരെയും അനുവദിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News