കതിര്‍ മണ്ഡപത്തില്‍ ‘നാഗവല്ലി’യെ പോലെ അട്ടഹസിച്ച് വരന്‍; പൂജാരിയെ എടുത്തിട്ട് തല്ലി; ഭയന്നു വിറച്ച് വിവാഹം വേണ്ടന്ന് പെണ്‍കുട്ടി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിതുരയിലെ ഒരു കമ്യൂണിറ്റി ഹാളിലാണ് സിനിമാക്കഥയെ പോലും വെല്ലുന്ന സംഭവം അരങ്ങേറിയത്. കല്യാണത്തിനെത്തിയവരെ വണങ്ങി വരന്‍ കതിര്‍ മണ്ഡപത്തെ വലം വച്ച് ഇരിപ്പുറപ്പിച്ചു. നിലവിളിക്കേന്തിയ പെണ്‍കുട്ടികളോടൊപ്പം കൊട്ടും കുരവയുമായി മുഹൂര്‍ത്ത സമയത്ത് വധു കതിര്‍ മണ്ഡപത്തിലേക്ക് എത്തി.

എന്നാല്‍ അണിഞ്ഞൊരുങ്ങിയെത്തിയ പെണ്‍കുട്ടിയെ കണ്ടതോടെ വരന്റെ സ്വഭാവം മാറി. ആ സമയം വരെ ചിരിച്ച് കല്യാണത്തിനെത്തിയവരോടൊക്കെ കുശലം പറഞ്ഞിരുന്ന വരന്‍ കതിര്‍ മണ്ഡപത്തിലെ വിളക്കും നിറപറയും എടുത്തെറിയാന്‍ തുടങ്ങി. തടയാനെത്തിയ പൂജാരിയെ പൊതിരെ തല്ലി. പിന്നീടുള്ള കുറച്ച് നിമിഷം ഒരു നാഗവല്ലിയെ പോലെ വരന്‍ അട്ടഹസിക്കാന്‍ തുടങ്ങി പൂക്കളും പൂക്കുലയുമെടുത്ത് തുള്ളാന്‍ തുടങ്ങി.

ഇതോടെ വരണമാല്യം പ്രതീക്ഷിച്ചെത്തിയ പെണ്‍കുട്ടി കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി. കണ്ടുനിന്നവരൊക്കെ അന്തം വിട്ടു. തുടര്‍ന്ന് ബന്ധുക്കളെത്തി വരനെ സമാധാനിപ്പിച്ചു. നീണ്ട നേരത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ വീണ്ടും താലികെട്ടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും വരന്റെ പ്രകടനങ്ങള്‍ കണ്ട് പേടിച്ച പെണ്‍കുട്ടി ഇയാളമായുള്ള വിവാഹം വേണ്ടെന്ന് വച്ചു. തുടര്‍ന്ന് പൊലിസെത്തി ചര്‍ച്ച നടത്തിയെങ്കിലും പെണ്‍കുട്ടി തന്റെ നിലപാടിലുറച്ചു നിന്നു.

വരന് നേരത്തെ തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും അത് മറച്ച് വച്ചാണ് വരന്റെ വീട്ടുകാര്‍ വിവാഹത്തിന് തയ്യാറായതെന്നുമാണ് വധുവിന്റെ വീട്ടുകാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here