‍വര്‍ഗീയ ശക്തികള്‍ പടിക്ക് പുറത്ത്; ജെഎന്‍യു ഇടത്പക്ഷത്തിന്‍റെ ഉരുക്കുകോട്ട

ദില്ലി: രാജ്യം നേരിടുന്ന ജനാധിപത്യ വിരുദ്ധതയ്ക്കും സങ്കുചിത ദേശീയവാദത്തിനുമെതിരെ പോര്‍മുഖം തീര്‍ത്ത ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ-എഐഎസ്എ-ഡിഎസ്എഫ്-ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം. നാല് ജനറല്‍ സീറ്റുകളിലും ഇടത് വിദ്യാര്‍ഥി സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടി. പുലര്‍ച്ചെ രണ്ട് മണിയോടെ പൂര്‍ത്തിയായ വോടെണ്ണലില്‍ മികച്ച ഭൂരിപക്ഷമാണ് ഇടത് സംഖ്യം നേടിയത്. തിങ്കളാഴ്ചയാണ് ഔദ്യോഗിക ഫല പ്രഖ്യാപനം. വിവിധ സ്കൂളുകളിലെ കൌണ്‍സിലര്‍ സീറ്റുകളില്‍ വന്‍ വിജയം നേടി പ്രധാന സ്കൂളുകളുടെ കണ്‍വീനര്‍ സ്ഥാനവും ഇടതു സഖ്യം സ്വന്തമാക്കി.

നജീബിന്റെ തിരോധാനവും യുജിസി വിജ്ഞാപനത്തെതുടര്‍ന്ന് ഗവേഷണ കോഴ്സുകളിലെ സീറ്റുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതും സര്‍വകലാശാലയ്ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളും ചര്‍ച്ചയായ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും അവസാന നിമിഷം വരെയും ഉദ്വേഗജനകമായി തുടരുകയായിരുന്നു.

പോള്‍ ചെയ്ത 4639 വോട്ടുകളില്‍ മുഴുവന്‍ വോട്ടുകളും എണ്ണിയപ്പോള്‍
ഇടത് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഗീതാ കുമാരി (എഐഎസ്എ) 1506 വോട്ടുകള്‍ നേടി വിജയിച്ചു. 1042 വോട്ടുകള്‍ നേടി എബിവിപി സ്ഥാനാര്‍ഥി നിധി തൃപാദിയാണ് രണ്ടാമത്. 935 വോട്ടുകള്‍ നേടി ഷബ്ന അലി(ബിഎപിഎസ്എ)യാണ് മൂന്നാമത്. എഐഎസ്എഫ് സ്ഥാനാര്‍ഥി അപരാജിതരാജ 416 വോട്ടുനേടി.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 1876 വോട്ടുകള്‍ നേടി ഇടത് സഖ്യ സ്ഥാനാര്‍ഥി സിമന്‍ സോയ ഖാന്‍ (എഐഎസ്എ) വിജയിച്ചു. 1028 വോട്ടുകള്‍ നേടി എബിവിപി സ്ഥാനാര്‍ഥിയും 935 വോട്ടുകളുമായി ബിഎപിഎസ്എ സ്ഥാനാര്‍ഥിയുമാണ് പിന്നിലുള്ളത്.
ജനറല്‍ സെക്രട്ടറിയായി ഇടതു സ്ഥാനാര്‍ഥി ദുഗ്ഗിരാല ശ്രീകൃഷ്ണ(എസ്എഫ്ഐ) 2082 വോട്ടുകള്‍ നേടി വിജയിച്ചു. 975 വോട്ടുകള്‍ നേടി എബിവിപി സ്ഥാനാര്‍ഥിയും 854 വോട്ടുകള്‍ നേടി ബിഎപിഎസ്എ സ്ഥാനാര്‍ഥിയുമാണ് പിന്നിലുള്ളത്.

ഇടതു സഖ്യത്തിന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി സുഭാന്‍ഷു സിങ്ങ്(ഡിഎസ്എഫ്) 1755 വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചു. 920 വോട്ടുകള്‍ നേടി എബിവിപി സ്ഥാനാര്‍ഥിയും 860 വോട്ടുകള്‍ നേടി ബിഎപിഎസ്എ സ്ഥാനാര്‍ഥിയുമാണ് പിന്നിലുള്ളത്.

ജെഎന്‍യുവിലെ ഏറ്റവും പ്രധാനപ്പെട്ട സ്കൂളുകളായ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് ലാംഗ്വേജസ് എന്നിവിടങ്ങളിലെ കണ്‍വീനര്‍ സ്ഥാനം ഇടതു സഖ്യം നേടി. സ്കൂള്‍ ഓഫ് ലാംഗ്വേജസില്‍ അഞ്ച് കൌണ്‍സിലര്‍ സീറ്റുകളും ഇടതു സഖ്യം ജയിച്ചു.

സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാല് കൌണ്‍സിലര്‍ സീറ്റുകളും ഇടത് സഖ്യം നേടി. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു. ഇടതു സഖ്യ സ്ഥാനാര്‍ഥികളായ മാരി പെഗു(302 വോട്ട്), ഐഷ് ഘോഷ് (282), സര്‍തക് ഭാട്ടിയ (250), ശശികാന്ത് ത്രിപാതി (247) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥി പ്രഹ്ളാദ് കുമാര്‍ സിങ്ങും(239) വിജയിച്ചു. 806 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്.

സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അഞ്ചില്‍ നാല് കൌണ്‍സിലര്‍ സീറ്റുകളും ഇടത് സഖ്യം നേടി. ഒരു സീറ്റില്‍ ബിഎഎസ്ഒ ജയിച്ചു. ഇടതു സഖ്യ സ്ഥാനാര്‍ഥികളായ അജാസ് അഹമ്മദ് റാത്തര്‍ (484 വോട്ട്), സതീഷ് ചന്ദ്രന്‍ യാദവ് (412), ശ്രയാസി ബിശ്വാസ് (477), സുധന്യ പാല്‍ (498) എന്നിവരും ബിഎഎസ്ഒ സ്ഥാനാര്‍ഥി ചേപാല്‍ ഷെര്‍പയും(552) ജയിച്ചു. 1285 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്തത്.

ചരിത്രത്തില്‍ ആദ്യമായി എല്ലാ സംഘടനകളില്‍നിന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പെണ്‍കുട്ടികളാണ് രംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുള്‍പ്പെടെ ഏഴ് പേരാണ് പ്രസിഡന്റ് പദവിയില്‍ മത്സരരംഗത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News