‘ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാന്‍ ശ്രമം’: ശശികലയുടെ കൊലവിളി പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ കൊലവിളി പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തിലും ആളുണ്ടായിരിക്കുന്നെന്നും ഇത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം പ്രവണതകള്‍ നമ്മുടെ അന്തരീക്ഷം മാറ്റിമറിക്കും. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെ മാധ്യമ സ്വാതന്ത്രത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശശികലയുടെ കൊലവിളിപ്രസംഗത്തില്‍ പരിശോധിച്ച് നടപടിയെടുക്കാനും മുഖ്യമന്ത്രി പിണറായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐയും വിഡി സതീശനും നല്‍കിയ പരാതിയിലാണ് നടപടി.

സ്ത്രീയാണെന്ന പരിഗണന ഉപയോഗപ്പെടുത്തി ശശികല നിരന്തരം വിദ്വേഷപ്രസംഗം നടത്തുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ശശികലക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളാനായിരുന്നു ഇന്നലെ പറവൂരില്‍ നടന്ന പൊതുയോഗത്തിനിടെ ശശികല നടത്തിയ പരാമര്‍ശം. അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നും ശശികല പറഞ്ഞിരുന്നു.

ശശികലയുടെ കൊലവിളി ഇങ്ങനെ:
എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News