നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് നാദിര്‍ഷ 25,000 രൂപ നല്‍കിയെന്ന് സുനിയുടെ മൊഴി; പണം കൈമാറിയത് ദിലീപിന്റെ നിര്‍ദേശത്തില്‍; കുരുക്ക് മുറുകുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അടുത്തസുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് നാദിര്‍ഷ തനിക്ക് 25,000 രൂപ നല്‍കിയെന്നും ദിലീപ് പറഞ്ഞിട്ടാണ് പണം കൈമാറിയതെന്നും സുനി മൊഴി നല്‍കി.

തൊടുപുഴയില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ സൈറ്റില്‍ വച്ചാണ് നാദിര്‍ഷായുടെ കൈയില്‍ നിന്ന് പണം കൈപ്പറ്റിയതെന്നും സുനി പറഞ്ഞു. സുനി തൊടുപുഴയില്‍ എത്തിയത്, മൊബൈല്‍ ടവര്‍ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ടതില്‍ തനിക്ക് പങ്കില്ലെന്നും സുനിയെ അറിയില്ലെന്നുമാണ് നാദിര്‍ഷ പറയുന്നത്. എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്നതാണ് ഇപ്പോഴത്തെ മൊഴി. നാളെയാണ് നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ഈ ഹര്‍ജിയില്‍ വിധി വന്ന ശേഷം നാദിര്‍ഷയെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് പൊലീസ്.

ഈ മാസം ആറാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കിയെങ്കിലും, നെഞ്ചുവേദനയാണെന്നറിയിക്കുകയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. എന്നാല്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് 13ാം തീയതിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ അഞ്ച് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ നാദിര്‍ഷ ഞായറാഴ്ച രാത്രി 10 മണിയോടെ ആശുപത്രി വിട്ടെങ്കിലും അന്വേഷണസംഘത്തിന് മുന്നില്‍ ഇതുവരെ ഹാജരായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News