ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. മൂന്നാം തവണയാണ് ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം എന്നാകും ദിലീപിനായി അഡ്വ ബി രാമന്‍പിളള കോടതിയില്‍ വാദിക്കുക.

കേസുമായി ബന്ധപ്പെട്ടവരെയെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു കഴിഞ്ഞു. കൂടാതെ തെളിവെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 65 ദിവസമായി ജയിലില്‍ കഴിയുന്ന ദിലീപിന് ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെടും. മാത്രമല്ല, അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂര്‍ അങ്കമാലി കോടതി നല്‍കിയ അനുമതിയില്‍ എല്ലാ നിര്‍ദേശങ്ങളും ഉപാധികളും ദിലീപ് പാലിച്ചതായും പ്രതിഭാഗം ചൂണ്ടിക്കാട്ടും. എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ശക്തമായ വാദങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നിരത്തും.

ദിലീപിനെ പിന്തുണച്ചുകൊണ്ട് സിനിമാക്കാര്‍ കൂട്ടമായി ജയിലില്‍ എത്തിയതും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും. ജയിലിനകത്ത് കഴിയുമ്പോള്‍ ഇത്തരത്തില്‍ പിന്തുണ ലഭിക്കുന്നയാള്‍ പുറത്തു ചെന്നാലുണ്ടാകുന്ന സ്ഥിതിയും പ്രോസിക്യൂഷന്‍ ആയുധമാക്കും. ഓണാവധിക്ക് ശേഷം ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ച് മാറിയെങ്കിലും നേരത്തേ രണ്ട് തവണയും ജാമ്യഹര്‍ജി പരിഗണിച്ചതിനാല്‍ ജസ്റ്റിസ് സുനില്‍ തോമസ് തന്നെയാകും ഇത്തവണയും ജാമ്യഹര്‍ജിയില്‍ വിധി പറയുക.

നിര്‍ഭയ കേസുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ ആക്രമണക്കേസുകളില്‍ സുപ്രീംകോടതിയുടെ മുന്‍വിധികള്‍ അനുകൂലമാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് മൂന്നാം തവണയും ഹൈക്കോടതിയെ തന്നെ സമീപിക്കുന്നതും.

അതേസമയം, 2011ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം എസിജെഎം കോടതി ഇന്ന് വാദം കേള്‍ക്കും. ജയില്‍ മാറ്റണമെന്ന സുനിയുടെ അപേക്ഷയും കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here