തിരുവനന്തപുരം: ഇ.കെ. നായനാര്‍ സ്‌മാരക നിര്‍മ്മാണഫണ്ട് കള്ളപ്പണമാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം വിലകുറഞ്ഞതായിപ്പോയെന്ന് നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കോടിയേരി ബാലകൃഷ്‌ണന്‍ .
കണ്ണൂര്‍ പയ്യാമ്പലത്ത് നായനാര്‍ സ്‌മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് ഹുണ്ടിക പിരിവ് വഴി ഫണ്ട് ശേഖരിക്കാന്‍ നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് ആഹ്വാനം ചെയ്‌തത്.
ഇ.കെ നായനാരുടെ പേരില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഫണ്ട് ശേഖരണത്തിന് കക്ഷി-രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങള്‍ അകമഴിഞ്ഞ പിന്തുണയാണ്‌നല്‍കിയത്.
ഇരുപത് കോടിയില്‍പരം ലഭിച്ചു
ഇതിന്റെ ഫലമായാണ് ഇരുപത് കോടിയില്‍പ്പരം രൂപ നായനാര്‍ ട്രസ്റ്റിന് ലഭിച്ചത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ലഭിച്ച പണത്തിന്റെ അക്കൗണ്ട് നമ്പരുകള്‍ ട്രസ്റ്റ് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.പണം നൽകിയവർക്ക് കൃത്യമായി രസീതും നൽകിയിട്ടുണ്ട്.
ട്രസ്റ്റിന്റെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്‌ത് വര്‍ഷാവര്‍ഷം ഇന്‍കം ടാക്‌സ്‌ഡിപ്പാര്‍ട്ടുമെന്റിന് സമര്‍പ്പിക്കുന്നുണെന്നും കോടിയേരി വ്യക്തമാക്കി. ബാങ്കുവഴി സുതാര്യമായി ട്രസ്റ്റ് നടത്തിയ ഫണ്ട് പ്രവര്‍ത്തനത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് ആക്ഷേപമുന്നയിച്ചത്.
ഇത് ഫണ്ട്നല്‍കിയ കേരളത്തിലെ ജനങ്ങളെ അവഹേളിക്കലാണെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here