മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം ഉടനുണ്ടാവും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. യുഡിഎഫ് ബിജെപി സ്ഥാനാര്‍ത്ഥികളെ ഇരുപതിനകവും പ്രഖ്യാപിക്കും.
വേഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ പ്രചാരണരംഗത്ത് ഒരുപടി മുന്നിലെത്താനാണ് എല്‍ഡിഎഫിന്റെ ശ്രമം. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ബഷീറിന് സാധ്യത
അഡ്വക്കറ്റ് പിപി ബഷീറിനാണ് സാധ്യത. പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ക്കുള്ള ഒരുക്കങ്ങള്‍ എല്‍ഡിഎഫ് തുടങ്ങിക്കഴിഞ്ഞു. അതേ സമയം യുഡിഎഫ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇരുപതിനകം ഉണ്ടാവും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ബഷീര്‍ തന്നെയായിരുന്നു മത്സരിച്ചത്. മണ്ഡലത്തിലെ ജനങ്ങളെ അടുത്തറിയാവുന്ന നേതാവ് എന്ന വിശേഷണം വോട്ടായി മാറുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
സ്ഥാനാര്‍ത്ഥിയാരാവണമെന്ന കാര്യത്തില്‍ യുഡിഎഫില്‍ തര്‍ക്കങ്ങളില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇരുപതിനാണ് യുഡിഎഫ് കണ്‍വന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്. പിഡിപി, എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ടി തുടങ്ങിയ ചെറുപാര്‍ടികളും സാന്നിധ്യമറിയിക്കാന്‍ മത്സരരംഗത്തുണ്ട്.
ഒക്‌ടോബർ 11-നാണ് വേങ്ങരയിൽ വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here