കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നാലാവട്ടവും ജാമ്യം തള്ളിയ ദിലീപിന് വന്‍തിരിച്ചടിയാണ് നേരിട്ടത്. ജാമ്യം കിട്ടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു താരം.
ജയിലില്‍ 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ തനിക്ക് സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപ് ചൂണ്ടികാട്ടിയത്. ഹൈക്കോടതിയില്‍ ഒരേ ബെഞ്ചില്‍ തന്നെ മൂന്നാം ഹര്‍ജി കൊടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്.
എന്നാല്‍ പ്രോസീക്യൂഷന്‍ നിരത്തിയ തെളിവുകള്‍ ദിലീപിന് എതിരായിരുന്നു. ശക്തമായ തെളിവുകള്‍ തിരത്തിയുള്ള വാദങ്ങള്‍ ദിലീപിന്റെ അവസാന പ്രതീക്ഷയ്ക്കും തിരിച്ചടിയാകാന്‍ കാരണമായി. പ്രധാനമായും അഞ്ച് വാദങ്ങളാണ് ദിലീപിന് തിരിച്ചടിയായത്.
അഞ്ച് വാദങ്ങള്‍
1. വലിയ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ്. നിലവിലെ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം ലഭിച്ചാല്‍ കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.
2. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനായിട്ടില്ല. അവസാനഘട്ട തെളിവുശേഖരണം നടക്കുകയാണ്. ദിലീപ് അകത്തായ ശേഷം അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
3. ദൃശ്യങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുക മാത്രമല്ല ദിലീപ് ചെയ്തിട്ടുള്ളത്. കൃത്യമായ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ എടുക്കുമ്പോള്‍ നടി എതിര്‍ത്താല്‍ എന്തുചെയ്യണമെന്നതടക്കമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത് ദിലീപിന്റെ നേതൃത്വത്തിലായിരുന്നു.
4. സാക്ഷികളെ സ്വാധീനിക്കും. സിനിമാമേഖലിയിലുള്ളവര്‍ സാക്ഷികളായ കേസാണിത്. ഇവിടെ വലിയ സ്വാധീനമുള്ള ദിലീപിന് അനായാസം സാക്ഷികളെ സ്വാധീനിക്കാനാകും.
5. ബലാത്സംഗക്കേസിലെ പ്രതിക്ക് 60 ദിവസം കഴിഞ്ഞാല്‍ സ്വാഭിവികജാമ്യം എന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി.
പ്രോസിക്യൂഷന്‍ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്ത കോടതി ദിലീപിന്റെ ജാമ്യ ഹര്‍ജി തളളുകയായിരുന്നു. അന്വേഷണസംഘത്തിന് ആത്മവിശ്വാസം പകരുന്നതാണ് അങ്കമാലി കോടതിയുടെ നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here