ബേനസീര്‍ ഭൂട്ടയോ വധിച്ചത് ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ സര്‍ദാരി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഷറഫ്; വീഡിയോ

ഇസ്ലാമാബാദ്: ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകുന്ന വെളിപ്പെടുത്തലാണ് പാകിസ്ഥാന്‍ പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫ് നടത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ചത് ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ ആസിഫ് അലി സര്‍ദാരിയാണെന്നാണ് പട്ടാള മേധാവിയായിരുന്ന മുഷറഫിന്റെ വെളിപ്പെടുത്തല്‍.

നേട്ടമാര്‍ക്ക്

കാര്യ കാരണസഹിതമാണ് മുഷറഫിന്റെ ആരോപണം. ബേനസീറിന്റെ കൊലപാതകത്തിലൂടെ നേട്ടമുണ്ടാക്കിയ ഏക വ്യക്തി ഭര്‍ത്താവായിരുന്ന സര്‍ദാരിയാണ്. അധികാരത്തിലെത്തിയെ സര്‍ദാരി എന്തുകൊണ്ടാണ് ഭാര്യയുടെ കൊലപാതകികളെ കണ്ടു പിടിക്കാത്തതെന്ന് ചിന്തിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ആരോപിച്ചു.

ബേനസീര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല. വിഷയം തനിക്ക് രാഷ്ട്രീയമായി നഷ്ടം മാത്രമേ സമ്മാനിച്ചിട്ടുള്ളു. എനിക്ക് അവരെ കൊല്ലിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു.

ബേനസീറിന്റെ കൊലപാതകമാണ് തന്റെ ഭരണത്തെപോലും പ്രതിസന്ധിയിലാക്കിയത്. കൊലപാതകം കൊണ്ട് നേട്ടമുണ്ടായത് സര്‍ദാരിക്ക് മാത്രമാണെന്നും മുഷറഫ് ചൂണ്ടികാട്ടി.

ഹമീദ് കര്‍സായിയുമായുള്ള ബന്ധം

ബെയ്ത്തുല്ല മെഹ്‌സുദും സംഘവുമാണ് ബേനസീറിനെ വധിച്ചത് എന്നതിനു തെളിവുണ്ട്. പക്ഷേ ആരാണ് ചുമതലപ്പെടുത്തിയത് എന്നതാണ് അറിയേണ്ടത്.

ബെയ്ത്തുല്ലയും സംഘവുമായി ഞാന്‍ വിരോധത്തിലായിരുന്നു എന്നത് ഏവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ പിന്നില്‍ ഞാനല്ലെന്ന് വ്യക്തമാണ്. മാത്രമല്ല അവര്‍ എന്നെയും വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ സര്‍ദാരിക്ക് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി മികച്ച ബന്ധമുണ്ടായിരുന്നു. ഇത് ഉപയോഗിച്ചുകൊണ്ടായിരിക്കാം ബെയ്ത്തുല്ലയെ നിയോഗിച്ചതെന്നും വീഡിയോയിലൂടെ മുഷറഫ് ആരോപിച്ചു.

ബേനസീര്‍ വധക്കേസില്‍ മുഷറഫിനെ കഴിഞ്ഞ മാസം പിടികിട്ടാപ്പുള്ളിയായി പാക് കോടതി പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News