പള്‍സറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും കോടതി; കാവ്യയുടേയും നാദിര്‍ഷായുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം ശരിവച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും കോടതി പറഞ്ഞു.

 കാവ്യയുടേയും നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് പരിഗണിക്കും

അതേസമയം, കാവ്യാ മാധവന്റെയും നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഉച്ചയ്ക്ക് പരിഗണിക്കും. അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയെന്ന നിലയില്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പറയുന്ന മാഡം കാവ്യയാണെന്ന് സുനി പറഞ്ഞപ്പോള്‍, സുനിയുമായി പരിചയമില്ലെന്നും മാഡം സാങ്കല്‍പ്പിക കഥാപാത്രമാണെന്നുമാണ് കാവ്യയുടെ വാദം.

പതിമൂന്നു മണിക്കൂര്‍ മാരത്തോണ്‍ ചോദ്യംചെയ്യല്‍ ഉള്‍പ്പെടെ രണ്ടുവട്ടം ചോദ്യംചെയ്യലിന് വിധേയനായ നാദിര്‍ഷയും അറസ്റ്റ് ഭയന്നാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. സുനി ജയിലില്‍നിന്നും പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ വിളിച്ചിരുന്നു. എന്നാല്‍, സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷയുടെ നിലപാട്.

ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടുതവണ വീതം തള്ളിയിരുന്നു. ദിലീപ് 77 ദിവസമായി ആലുവ സബ് ജയിലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News