ബാഡ്മിന്‍റൺ താരം പി വി സിന്ധുവിനെ കേന്ദ്ര കായിക മന്ത്രാലയം പത്മഭൂഷണിന് ശുപാര്‍ശ ചെയ്തു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ് കായിക മന്ത്രാലയം ഇത്തവണ സിന്ധുവിന്‍റെ പേര് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ.
മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം എസ് ധോണിയെ പത്മഭൂഷൺ പുരസ്‌കാരത്തിനായി നേരത്തെ ബി സി സി ഐയും ശുപാർശ ചെയ്തിരുന്നു.
ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ, കൊറിയൻ ഓപ്പൺ സൂപ്പർസീരീസിൽ കിരീടം എന്നീ
നേട്ടങ്ങൾ പരിഗണിച്ചാണ് സിന്ധുവിനെ കായിക മന്ത്രാലയം ശുപാർശ ചെയ്തത്.
റിയോയില്‍ അഭിമാനമായ സിന്ധു
ലോക ബാഡ്മിന്‍റൺചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കലവും ഒരു വെള്ളിയും നേടിയിട്ടുള്ള സിന്ധു റിയോ ഒളിമ്പിക്സിലും വെള്ളിനേടി രാജ്യത്തിന് അഭിമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ സിന്ധു 2015ൽ പത്മശ്രീപുരസ്കാരവും 2013ൽ അര്‍ജുന അവാര്‍ഡും നേടിയിട്ടുണ്ട്.
സാനിയ മിര്‍സയും സൈന നെഹ് വാളുമാണ് 2016ല്‍ പത്മഭൂഷൺ നേടിയ കായികതാരങ്ങൾ.
അതേസമയം ഇക്കുറി സിന്ധുവിന്‍റെയും ധോണിയുടേയും പേരുകള്‍ പദ്മഭൂഷണിനുള്ള ശുപാര്‍ശയായെത്തിയതോടെ ആര്‍ക്ക് ലഭിക്കുമെന്നറിയാനുള്ള ആകാഷയും കായികലോകത്തുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്തായ നേട്ടങ്ങള്‍ സമ്മാനിച്ച ധോണിയ്ക്ക് പദ്മഭൂഷണ്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ കുറവല്ല. രണ്ട് പേരേയും പദ്മഭൂഷണ്‍ നല്‍കി ആദരിക്കണമെന്ന് വികാരം പങ്കുവയ്ക്കുന്നവരാണ് ഏറിയപങ്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here