കാവ്യയ്ക്ക് തത്കാലം രക്ഷ; മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി; അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല; ഹര്‍ജി തീര്‍പ്പാക്കി; നാദിര്‍ഷയുടെ ഹര്‍ജി ഒക്ടോബര്‍ നാലിലേക്ക് മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കേസില്‍ കാവ്യ പ്രതിയല്ലാത്തതിനാല്‍ അറസ്റ്റ് ഭീഷണി ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

നിലവില്‍ കാവ്യയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. അതേസമയം, നാദിര്‍ഷയുടെ ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബര്‍ നാലിലേക്ക് മാറ്റി.

അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്

അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയെന്ന നിലയില്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പറയുന്ന മാഡം കാവ്യയാണെന്ന് സുനി പറഞ്ഞപ്പോള്‍, സുനിയുമായി പരിചയമില്ലെന്നും മാഡം സാങ്കല്‍പ്പിക കഥാപാത്രമാണെന്നുമാണ് കാവ്യയുടെ വാദം.

പതിമൂന്നു മണിക്കൂര്‍ മാരത്തോണ്‍ ചോദ്യംചെയ്യല്‍ ഉള്‍പ്പെടെ രണ്ടുവട്ടം ചോദ്യംചെയ്യലിന് വിധേയനായ നാദിര്‍ഷയും അറസ്റ്റ് ഭയന്നാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. സുനി ജയിലില്‍നിന്നും പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ വിളിച്ചിരുന്നു. എന്നാല്‍, സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷയുടെ നിലപാട്.

ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടുതവണ വീതം തള്ളിയിരുന്നു. ദിലീപ് 77 ദിവസമായി ആലുവ സബ് ജയിലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News