തിരുവനന്തപുരം: രാഷ്ടീയ കേരളം ഇന്നോളം കണ്ട ഏറ്റവും വലിയ ഭരണതല അഴിമതിയുടെ പ്രതിരൂപവും പര്യായപദമാണ് സോളാര്‍ കേസ്. ആരോപണങ്ങളും ഉള്‍പിരിവുകളും ഉദ്യേഗവും നിറഞ്ഞ നിരവധി മുഹൂര്‍ത്തങ്ങള്‍ പിന്നിട്ടാണ് സോളാര്‍ കേസ് അതിന്റെ സഞ്ചാരപദം പൂര്‍ത്തിയാക്കുന്നത് .
ഉമ്മന്‍ചാണ്ടി എന്ന അതികായനായ നേതാവിന്റെ തൂവെളള കുപ്പായത്തിലേക്ക് തെറിച്ച ചളി നിറഞ്ഞെരു അദ്ധ്യായമാണ് സോളാര്‍ കുഭകോണവും അതിന് പിന്നിലെ ലൈംഗികാവിവാദങ്ങളും. കോണ്‍ഗ്രസ് എന്ന രാഷ്ടീയ പാര്‍ട്ടിയുടെയും അതിന്റെ നേതൃത്വത്തിന്റെയും വിശ്വാസ്യത് തന്നെ ഈ കേസിലൂടെ ചോദ്യം ചെയ്യപ്പെട്ടു.
രാഷ്ടീയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമായി ചരിത്രം രേഖപെടുത്തുന്ന അദ്ധ്യായം കൂടിയായിരിക്കും സോളാര്‍ കേസ്
സോളാര്‍ എന്നത് മലയാളികള്‍ക്ക് വൈദ്യുത രംഗത്തെ ഒരു ബദല്‍ സബ്രദായത്തിന്റെ പേര് മാത്രമല്ല . കേരള രാഷ്ടീയത്തില്‍ കാറും കോളും വിതച്ചൊരു ചുഴലികൊടുകാറ്റിന്റെ അപരനാമം കൂടിയാണത്.
എതിരാളികള്‍ക്ക് മുകളില്‍ ഉമ്മന്‍ചാണ്ടി വെന്നികൊടി പാറിച്ചുവെന്ന് മലയാളത്തിലെ എതാണ്ട് എല്ലാ പത്രങ്ങളും തലകെട്ട് നിരത്തുന്നൊരു കാലത്താണ് ഒരു സുപ്രഭാതത്തില്‍ പീപ്പിള്‍ ടിവിയിലൂടെ സോളാര്‍ കേസിന് തുടക്കം കുറിപ്പെടുന്നത്. വീടിന് മുകളില്‍ സോളാര്‍ പാനല്‍ വെച്ച് നല്‍കാം എന്ന ഉറപ്പില്‍ തിരുവനന്തപുരം സ്വദേശിനിയായ ഏതോ ഒരു ലക്ഷ്മി നായര്‍ക്കെതിരെ ഒരു പറ്റം ഡോക്ടറന്‍മാര്‍ തലശേരി പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ നിന്നാണ് സോളാര്‍ കേസിന്റെ വിവാദം ആരംഭിക്കുന്നത് .
ആരോപണവിധേയയായ ലക്ഷ്മി നായരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ച പോലീസ് സംഘം ഞെട്ടിവിറച്ചു . തൊട്ട് പിന്നാലെ കൈരളി ടിവിയിലൂടെ ലക്ഷ്മി നായരെന്ന് വിളിപേര് ഉളള സരിതാ എസ് നായരുടെ ഫോണ്‍ കോള്‍ രേഖകള്‍ പുറത്ത് വന്നു.
മുഖ്യമന്ത്രിയുടെ വിശ്വസ്തരും ,പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായ ജോപ്പന്‍, ജിക്കുമോന്‍ എന്നീവരുമായി ലക്ഷ്മി നായര്‍ക്ക് ബന്ധം ഉണ്ടെന്നായിരുന്നു വാര്‍ത്ത.
നിയമസഭ സമ്മേളനം ചേരുന്ന സമയം ആയതിനാല്‍ പ്രതിപക്ഷം കൈരളി വാര്‍ത്ത സഭയില്‍ അടിയന്തിര പ്രമേയമായി ഉന്നയിച്ചു.ആദ്യം മുതല്‍ തന്നെ തനിക്ക് സരിത എന്ന സ്തീയെ അറിയില്ലെന്ന് സ്ഥാപിക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശ്രമം .
എന്നാല്‍ വസ്തുതകളും രേഖകളും മലപോലെ പിന്നാലെയെത്തിയപ്പോഴും തെളിവുണ്ടോ എന്ന വിഖ്യാതമായ ചോദ്യം ചോദിച്ച് ഉമ്മന്‍ചാണ്ടി മലയാളികളുടെ ക്ഷമയെ പരിഹസിച്ചു.എന്നാല്‍ മല്ലേരി ശ്രീധരന്‍ നായരെന്ന വ്യവസായി പത്തനംതിട്ട കോടതിയില്‍ കൊടുത്ത മൊഴിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമായതോടെ രാഷ്ടീയ രംഗം കലുഷിതമായി.
എരിതീയില്‍ എണ്ണയെഴിക്കും പോലെ വ്യവസായികളായ ടിസി മാത്യുവും, എം കെ കുരുവിളയും ഉമ്മന്‍ചാണ്ടിക്ക് നേരെ വിരല്‍ചൂണ്ടി .തൊട്ട്പിന്നാലെ സരിതാ എസ് നായര്‍ എറണാകുളം കോടതിയില്‍ മജിസ്‌ട്രേിനോടായി പറഞ്ഞ കാര്യങ്ങള്‍ കൂടി പുറത്ത് വന്നതോടെ സോളാര്‍ കേസ് അഴിമതിക്കപ്പുറമുളള ലൈംഗികാരോപണം കൂടിയായി.
മന്ത്രിസഭയിലും പുറത്തുമുളള കോണ്‍ഗ്രസ് നേതാക്കള്‍ പെതുജനമധ്യത്തില്‍ വിവസ്ത്രരായി . ഇതോടെ സിപിഐഎം ന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു.
ശക്തമായ സമരത്തിനൊടുവില്‍ സോളാര്‍ കേസ് അന്വേഷിക്കാന്‍ ജൂഢീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. എന്നാല്‍ സരിതയെ നിശബ്ദയാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ അടുത്തവിശ്വസ്തരായ ബെന്നിബഹന്നാനെയും, തമ്പാനൂര്‍ രവിയെയും ചുമതലപെടുത്തി.
സമാന്തരമായി സരിതയെ വഴിപിഴച്ചവളായി മുദ്രകുത്തി . ആരോപണങ്ങള്‍ ഭക്ഷിച്ച് ജീവിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ തൊലികട്ടിയെപറ്റി ദേശീയമാധ്യമങ്ങള്‍ പോലും അച്ച് നിരത്തി.
എന്നാല്‍ 2014 ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മേധാവിത്വം സ്ഥാപിച്ചപ്പോള്‍ സോളാര്‍ ഒരു നനഞ്ഞ പടക്കമായോ എന്ന് ജനം അടക്കം പറഞ്ഞു. എന്നാല്‍ ഒരു നീണ്ട ഇടവേളക്കൊടുവില്‍ സരിത തന്റെ കഥ തുറന്ന് പറഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയും അലിബാബയുടെ കൊളളസംഘവും തമ്മില്‍ കാര്യമായ വ്യത്യസം ഇല്ലെന്ന് നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു.
കേരളത്തിന്റെ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്തയത്രയും നീണ്ട വിചാരണക്ക് സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ചാണ്ടി വിധേയനായി. ഏറ്റവും ഒടുവിലായി നാണം കെട്ടപരാജയം രുചിച്ച് പ്രതിപക്ഷ നേതൃപദവി പോലും ഏറ്റെടുക്കാന്‍ കഴിയാതെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ടീയ ജാതകത്തിലെ കറുത്ത അദ്ധ്യായമായി സോളാര്‍ കേസ് മാറി.
ഗ്രൂപ്പ് രാഷ്ട്ട്രീയത്തിന്റെ അതിപ്രസരണത്തിന് ഇടയിലും ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണപിന്തുണ നല്‍കിയ കോണ്‍ഗ്രസിന് ഇന്നത്തെ റിപ്പോര്‍ട്ട് സമര്‍പ്പണത്തിലെ ഒരോ വരിയെയും പറ്റി ജനങ്ങളോട് വിശദീകരിക്കേണ്ടതായി വരുമെന്നത് ഉറപ്പാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here