ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം; ഏഴിന പദ്ധതികളുമായി കേരളം

തിരുവനന്തപുരം : കേരളത്തിന്റെ വികസനത്തിനും പ്രവാസി മലയാളികളുടെ ക്ഷേമത്തിനുമുള്ള ഏഴു പദ്ധതിനിര്‍ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഷാര്‍ജ ഭരണാധികാരി ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുമായി ചര്‍ച്ച നടത്തി.

തിങ്കളാഴ്ച രാജ്ഭവനില്‍ നടത്തിയ ചര്‍ച്ച ഒരുമണിക്കൂറോളം നീണ്ടു. മലയാളികള്‍ക്കായി ഷാര്‍ജയില്‍ ഭവന പദ്ധതിയടക്കമുള്ള ഏഴ് സുപ്രധാന നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ചു.

പദ്ധതികളില്‍ ഷാര്‍ജയുടെ സഹകരണവും അഭ്യര്‍ഥിച്ചു

കേരളത്തിന്റെ പശ്ചാത്തലവികസനത്തിനുള്ള ഭാവി പദ്ധതികളില്‍ ഷാര്‍ജയുടെ സഹകരണവും അഭ്യര്‍ഥിച്ചു.

കേരളവും ഷാര്‍ജയും സഹകരിച്ച് ഷാര്‍ജയില്‍ ഉയരം കൂടിയ 10 അപ്പാര്‍ട്‌മെന്റ് ടവറുകളോടുകൂടിയ ഫാമിലിസിറ്റിയാണ് ഭവന പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. ഇതിന് പത്തേക്കര്‍ ഭൂമി ആവശ്യമുണ്ട്.

ഇവിടെ ആധുനിക ചികിത്സാസൌകര്യം ഒരുക്കും. അന്താരാഷ്ട്ര നിലവാരമുള്ള പബ്‌ളിക് സ്‌കൂളുകള്‍, എന്‍ജിനിയറിങ് കോളേജ്, മെഡിക്കല്‍ കോളേജ്, നൈപുണ്യവികസന പരിശീലനകേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്.

കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്‌കാരികകേന്ദ്രം ഷാര്‍ജയില്‍ സ്ഥാപിക്കാനുള്ള പദ്ധതിയും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. പത്ത് ഏക്കര്‍ സ്ഥലമാണ് ആവശ്യമായി വരിക.

മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൌകര്യം, ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ടൂറിസത്തിന് ഷാര്‍ജയില്‍ സൌകര്യം ഇവയാണ് ഉദ്ദേശിക്കുന്നത്. ആയുര്‍വേദ ഹബും സ്ഥാപിക്കും.

ഷാര്‍ജയില്‍നിന്നുള്ള അതിഥികള്‍ക്കായി കേരളത്തില്‍ പ്രത്യേക ആയുര്‍വേദം ടൂറിസം പാക്കേജുകള്‍ നടപ്പാക്കും. പശ്ചാത്തലവികസനമേഖലയില്‍ അടുത്ത നാലുവര്‍ഷംകൊണ്ട് 50,000 കോടിയുടെ മുതല്‍മുടക്ക് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നു.

ഇവയിലും ലൈഫ് മിഷനടക്കമുള്ള പദ്ധതികളിലും ഷാര്‍ജയുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഐടി മേഖലയില്‍ ഷാര്‍ജ- കേരളം സഹകരണത്തിന് വന്‍സാധ്യതയാണുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഷാര്‍ജയിലെ യുവജനങ്ങളില്‍ സാങ്കേതികസംരംഭകത്വം വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് മിഷന് പങ്കുവഹിക്കാനാകും. ഷാര്‍ജ സര്‍ക്കാരിന്റെയും ഷാര്‍ജയിലെ പ്രമുഖ കമ്പനികളുടെയും ബാക്ക് ഓഫീസ് ഓപ്പറേഷന്‍സ്”കേരളത്തിന്റെ സംവിധാനങ്ങളില്‍ ചെയ്യാന്‍ കഴിയും.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപം ലോകനിലവാരത്തിലുള്ള മെഡിക്കല്‍ സെന്റര്‍ ഷാര്‍ജയിലെ നിക്ഷേപകരുടെ മുതല്‍മുടക്കില്‍ ആരംഭിക്കാനാകുമെന്നും കേരളം നിര്‍ദേശിച്ചു. 2018 രണ്ടാംപകുതിയില്‍ പൂര്‍ത്തിയാകും.

1. ഷാര്‍ജ ഫാമിലി സിറ്റി
മലയാളികള്‍ക്കുവേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി. ഉയരം കൂടിയ പത്ത് അപ്പാര്‍ട്‌മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിന് പത്ത് ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാന്‍ കഴിയും. ഫാമിലി സിറ്റിയില്‍ ആധുനിക ചികിത്സാ സൌകര്യങ്ങള്‍ ഉണ്ടാകും. ചികിത്സാ സൌകര്യം വലിയ ആശുപത്രിയായി വികസിപ്പിക്കുമ്പോള്‍ ഷാര്‍ജ നിവാസികള്‍ക്ക് ചികിത്സാ സേവനം ലഭിക്കും.
2. ഷാര്‍ജയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം
അന്താരാഷ്ട്ര നിലവാരമുള്ള പബ്‌ളിക് സ്‌കൂളുകള്‍, എഞ്ചിനീയറിങ് കോളേജ്, മെഡിക്കല്‍ കോളേജ്, നൈപുണ്യവികസന പരിശീലനകേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

3. ഷാര്‍ജയില്‍ സാംസ്‌കാരിക കേന്ദ്രം

കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം. ഇതിന് വേണ്ടി ഷാര്‍ജയില്‍ പത്ത് ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍, പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള സൌകര്യം, ആയുര്‍വേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ ടൂറിസത്തിന് ഷാര്‍ജയില്‍ സൌകര്യം – ഇവയാണ് സാംസ്‌കാരിക കേന്ദ്രത്തില്‍ ഉദ്ദേശിക്കുന്നത്.
4. ആയൂര്‍വേദവും മെഡിക്കല്‍ ടൂറിസവും

ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദം ടൂറിസം പാക്കേജുകള്‍. ഷാര്‍ജയില്‍ ആരംഭിക്കാന്‍ നിര്‍ദേശിച്ച സാംസ്‌ക്കാരിക കേന്ദ്രത്തില്‍ കേരളത്തിന്റെ ആയൂര്‍വേദ ഹബും സ്ഥാപിക്കാവുന്നതാണ്.
5. പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കുന്നതിനുള്ള സാധ്യതകള്‍

അടുത്ത നാല് വര്‍ഷം കൊണ്ട് ഈ മേഖലയില്‍ അമ്പതിനായിരം കോടി രൂപയുടെ മുതല്‍ മുടക്കാണ് കേരളം വിഭാവനം ചെയ്യുന്നത്. വിവരസാങ്കേതിക വിദ്യയും വിനോദസഞ്ചാരവും കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയിലെ പ്രധാനഘടകങ്ങളാണ്. പശ്ചാത്തല വികസനത്തിനുള്ള ഭാവി പദ്ധതികളില്‍ ഷാര്‍ജയുടെ സഹകരണവും പങ്കാളിത്തവും കേരളം പ്രതീക്ഷിക്കുന്നു.
6. വിവരസാങ്കേതിക മേഖലയില്‍ കേരളം-ഷാര്‍ജ സഹകരണം

ഐറ്റിയില്‍ കേരളത്തിനുള്ള വൈദഗ്ദ്ധ്യവും ശക്തമായ അടിത്തറയും പരസ്പര സഹകരണത്തിന് പ്രയോജനപ്പെടും. ആഗോള നിലവാരമുള്ള ഇന്ത്യന്‍ കമ്പനികളും വിദേശ കമ്പനികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐറ്റി പാര്‍ക്കുകള്‍ കേരളത്തിന്റെ ശക്തിയാണ്. സ്റ്റാര്‍ട് അപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും കേരളത്തിന് മികച്ച പദ്ധതിയും ഏജന്‍സിയുമുണ്ട്. ഷാര്‍ജയിലെ യുവജനങ്ങളില്‍ സാങ്കേതിക സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ സ്റ്റാര്‍ട് അപ്പ് മിഷന് പങ്കുവഹിക്കാന്‍ കഴിയും. ഷാര്‍ജ സര്‍ക്കാരിന്റെയും ഷാര്‍ജയിലെ പ്രമുഖകമ്പനികളുടെയും ‘ബാക്ക് ഓഫീസ് ഓപ്പറേഷന്‍സ്’ കേരളത്തിന്റെ സംവിധാനങ്ങളില്‍ ചെയ്യാന്‍ കഴിയും.
7. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം

കേരളത്തിന് ആധുനിക ചികിത്സാ സംവിധാനവും മെഡിക്കല്‍ വിദ്യാഭ്യാസ സൌകര്യങ്ങളും ഉണ്ട്. ധാരാളം വിദഗ്ധ ഡോക്റ്റര്‍മാരും, സ്‌പെഷ്യലിസ്റ്റുകളും, ഉയര്‍ന്ന യോഗ്യതയുള്ള നഴ്‌സുമാരും, പാരാമെഡിക്കല്‍ സ്റ്റാഫും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 2018 രണ്ടാംപകുതിയില്‍ പൂര്‍ത്തിയാകും. ഈ വിമാനത്താവളത്തിന് സമീപം ലോക നിലവാരത്തിലുള്ള മെഡിക്കല്‍ സെന്റര്‍ ഷാര്‍ജയിലെ നിക്ഷേപകരുടെ മുതല്‍ മുടക്കില്‍ ആരംഭിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News