അഴിക്കകത്തോ; പുറത്തോ ,ഇന്നറിയാം ദിലീപിന്റെ വിധി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി.

ദിലീപിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. അതേസമയം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കും.

ഒന്നര മണിക്കൂര്‍ നീണ്ട പ്രതിഭാഗത്തിന്റെ വാദത്തിന് ശേഷമാണ് ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കുന്നത്. കേസില്‍ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് അറിയിക്കുന്നില്ലെന്നായിരുന്നു ദിലീപിന്റെ പരാതി.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും ഉള്‍പ്പെടുത്തുന്നില്ല. തനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും അഡ്വ ബി രാമന്‍പിളള വാദിച്ചു.

ക്രിമിനല്‍ പശ്ചാത്തലമുളള പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസന്വേഷണം നീങ്ങുന്നതെന്നും ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരേ തെളിവില്ലെന്നും സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

തെളിവുണ്ടെന്ന  നിലപാടില്‍ അന്വേഷണസംഘം.

ഈ വാദങ്ങളെ ഖണ്ഡിക്കുന്ന പ്രതിവാദങ്ങളാകും ഇന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നടത്തുക. മാത്രമല്ല, കേസിന്റെ അന്വേഷണ പുരോഗതിയും പ്രോസിക്യൂഷന്‍ അറിയിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അന്വേഷണസംഘം.

അടുത്തയാഴ്ച അനുബന്ധകുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ, വിചാരണത്തടവുകാരനായി ദിലീപ് മാറേണ്ടി വരുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയിലെ മൂന്നാമത്തെ ഹര്‍ജിയും ദിലീപിന് നിര്‍ണായകമാണ്.

അതിനിടെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഇന്ന് ഹാജരാക്കും. കഴിഞ്ഞ ദിവസം സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു.

ഈ സാഹചര്യത്തില്‍ സുനിയുടെ റിമാന്‍ഡ് നീട്ടുക എന്ന സാങ്കേതിക നടപടി മാത്രമാകും അങ്കമാലി കോടതിയില്‍ നടക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News