അടൂര്‍ പ്രകാശ് നല്‍കിയ അനധികൃത പട്ടയങ്ങള്‍ റദ്ദാക്കി; വോട്ട് നേടാനായി ചട്ടം മറികടന്ന് വിതരണം ചെയ്തത് വനഭൂമി

പത്തനംതിട്ട; കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലായി വിതരണം ചെയ്ത 1843 പട്ടയങ്ങള്‍ റദ്ദാക്കി.

അന്ന് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ലക്ഷ്യമാക്കി വിതരണം ചെയ്ത പട്ടയങ്ങള്‍ നിയമപ്രകാരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്.

വനംവകുപ്പിന്റെ ഉത്തരവ് മറികടന്നാണ് 4835 ഏക്കര്‍ സ്ഥലത്തിന് പട്ടയം നല്‍കിയത്.

ഇത് വനഭൂമിയാണന്നും പട്ടയം നല്‍കാന്‍ കഴിയില്ലെന്നുമുള്ള വനംവകുപ്പിന്റെ ഉത്തരവ് മറികടന്നാണ് 4835 ഏക്കര്‍ സ്ഥലത്തിന് പട്ടയം നല്‍കിയത്.

അരുവാപ്പുലം, കലഞ്ഞൂര്‍, സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിതാഴം വില്ലേജുകളിലായാണ് 1843 പട്ടയങ്ങള്‍. ഇതില്‍ സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളില്‍പ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി തഹസീല്‍ദാര്‍ വനം വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

എന്നാല്‍ ഈ ഭൂമി വനഭൂമിയാണന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലെന്നും കാട്ടി 2015 ഡിസംബര്‍ രണ്ടിന് റാന്നി ഡിഎഫ്ഒ ബി ജോസഫ് തഹസീല്‍ദാര്‍ക്ക് മറുപടി നല്‍കി. ഈ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കാതെ റവന്യു വകുപ്പ് പട്ടയ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.

2016 ജനുവരി 26ന് പത്തനംതിട്ട ഗസ്റ്റ് ഹൌസില്‍ കലക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗം അടൂര്‍ പ്രകാശ് വിളിച്ചുകൂട്ടി. തുടര്‍ന്ന് കോന്നിയില്‍ ഭൂമി പതിവ് തഹസീല്‍ദാരുടെ ഓഫീസും തുറന്നു.

ഈ ഓഫീസിലേക്ക് കോണ്‍ഗ്രസുകാരായ ഉദ്യോഗസ്ഥരെ പല ജില്ലകളില്‍നിന്ന് സ്ഥലംമാറ്റി എത്തിച്ചു. ഇങ്ങനെ 4126 കൈവശക്കാര്‍ക്കായി 4865 ഏക്കര്‍ ഭൂമി പട്ടയമായി നല്‍കാന്‍ തീരുമാനിച്ചു.

ഇതില്‍ 1843 പേര്‍ക്ക് പട്ടയം അനുവദിച്ചു. 2016 ഫെബ്രുവരി 28ന് ചിറ്റാറില്‍ പട്ടയമേള സംഘടിപ്പിച്ച് അടൂര്‍ പ്രകാശ് തന്നെ 40 പട്ടയങ്ങള്‍ വിതരണം ചെയ്തു. ബാക്കിയുള്ളവ വിതരണത്തിനായി തയ്യാറാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നല്‍കിയ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് കണ്ടതും പട്ടയം നല്‍കിയ ഭൂമി വനഭൂമിയാണെന്ന് വനം വകുപ്പ് ഉറപ്പിച്ചതുമാണ് റദ്ദാക്കല്‍ നടപടി തുടങ്ങാന്‍ കാരണം.

ഇത് റിസര്‍വ് വനമായി നിലനില്‍ക്കുന്നതിനാല്‍ വനേതര ആവശ്യത്തിന് ഉപയോഗിക്കാന്‍ നിയമ തടസ്സമുണ്ടെന്ന് കാട്ടി തുടര്‍നടപടിക്ക് പത്തനംതിട്ട കലക്ടര്‍ ആര്‍ ഗിരിജ ഉത്തരവിട്ടു. തുടര്‍ന്ന് കോന്നി തഹസീല്‍ദാര്‍ ടി ജി ഗോപകുമാര്‍ പട്ടയങ്ങള്‍ റദ്ദാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിയമം ലംഘിച്ച് തയ്യാറാക്കിയ പട്ടയങ്ങള്‍ പട്ടയമേളയിലൂടെ വിതരണം നടത്തിയപ്പോള്‍ സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News