തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് തര്‍ക്കമാണെന്ന് റൂറല്‍ എസ്.പി യതീഷ് ചന്ദ്ര. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവരെ ഉടന്‍ തന്നെ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി ഉദയഭാനുവിന് നേരെ ആരോപണം ഉയരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
അതേസമയം, ഉദയഭാനുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രാജീവ് പരാതി നല്‍കിയിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പാലക്കാട്ടെ ഒരു വസ്തുവുമായി ബന്ധപ്പെട്ട് രാജീവും ഉദയഭാനുവും തമ്മില്‍ ബന്ധപ്പെട്ടിരുന്നു. ഭൂമി വില്‍പ്പനയ്ക്ക് കരാര്‍ എഴുതിയിരുന്നെങ്കിലും പിന്നീട് നടന്നില്ല. ഇതിന്റെ പേരില്‍ ഉദയഭാനു ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് രാജീവ് ഹൈക്കോടതിയെ സമീപിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ഭീഷണിയുണ്ടെങ്കില്‍ നെടുമ്പാശ്ശേരി പൊലീസിനെ സമീപിക്കാമെന്ന് അന്ന് ഹൈക്കോടതി രാജീവിന് നിര്‍ദേശം നല്‍കിയിരുന്നെന്നും ഇവര്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി പൊലീസ് സംരക്ഷണത്തിന് നിര്‍ദേശിച്ചില്ലെങ്കിലും ഭീഷണിയുണ്ടായാല്‍ നെടുമ്പാശേരി സിഐയെ സമീപിക്കാമെന്നും നിര്‍ദേശിച്ചു.
അതേസമയം, സംഭവത്തില്‍ തനിക്കു പങ്കില്ലെന്നും രാജീവിന്റെ പരാതി വ്യാജമാണെന്നുമാണ് ഉദയഭാനുവിന്റെ പ്രതികരണം.
എസ്റ്റേറ്റ് ബിസിനസിലെ ഇടനിലക്കാരനായ അങ്കമാലി നായത്തോട് സ്വദേശി രാജീവിനെയാണ് കഴിഞ്ഞദിവസം പരിയാരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവ് പാട്ടത്തിനെടുത്ത കൃഷിയിടത്തിലേക്കുള്ള വഴിയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. തവളപ്പായ എസ്.ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് ബൈക്കിനു സമീപം മൂന്ന് പേരുടെ ചെരുപ്പുകള്‍ കണ്ടെടുത്തു. ഇവിടെ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ഫോണും കണ്ടെത്തിയിട്ടുണ്ട്.
രാജീവിനെ സംഘം ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോണ്‍വെന്റിനുള്ളിലേക്ക് മാറ്റിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജീവിനെ കാണാനില്ലെന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here