‘കേരളത്തില്‍ ജീവിക്കുന്നതാണ് ഭാഗ്യം’; സംഘികളുടെ നാട്ടില്‍ നിന്നെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു

കോഴിക്കോട്: കേരളം സന്ദര്‍ശിക്കാനെത്തിയ റാഞ്ചി മനാതു പഞ്ചായത്ത് പ്രസിഡന്റ് താനോ മുണ്ടേയുടെ പ്രതികരണങ്ങള്‍ വൈറലാകുന്നു. പൂക്കോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവന്‍ കിഴക്കേപ്പാട്ട് ആണ് മുണ്ടേയുടെ പ്രതികരണങ്ങളെക്കുറിച്ച് പറയുന്നത്.

ജയദേവന്‍ കിഴക്കേപ്പാട്ട് പറയുന്നു:

” പ്രധാൻ ജീ… ”
ബുള്ളറ്റിൽ എന്നോട് കുറച്ചു കൂടി ചേർന്നിരുന്ന് തനോ മുണ്ടെ പറഞ്ഞു – “ഞങ്ങളുടെ നാടും നിങ്ങളുടെ നാടും തമ്മിൽ ഒരു താരതമ്യവുമില്ല.അഥവാ ഉണ്ടെങ്കിൽ അത് ആകാശവും ഭൂമിയും പോലെ വ്യത്യസ്തവുമാണ്…”
ഗോത്രവർഗ്ഗ പ്രാദേശിക ഭാഷയുടെ ചുവയുള്ള അയാളുടെ ഹിന്ദി, അയാളെപ്പോലെത്തന്നെ ആർഭാടരഹിതമായിരുന്നു.

പൊൻമണി നെല്ലിന്റെ വിളഞ്ഞ കതിരുകൾ പോലെ അത് ഉച്ചവെയിലിൽ നൃത്തം വെച്ചു.
തനോ മുണ്ടേ ഝാർക്കണ്ട് കാരനാണ് .റാഞ്ചി ജില്ലയിലെ മനാതു പഞ്ചായത്തിന്റെ പ്രസിഡണ്ട്.

അവരുടെ ഭാഷയിൽ പറഞ്ഞാൽ പ്രധാൻ ജി. കേരളത്തിൽ വന്നത് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ അനുഭവങ്ങൾ കാണാൻ .കുടുംബശ്രീ പ്രവർത്തനങ്ങൾ ഝാർക്കണ്ടിൽ നടപ്പിലാക്കാൻ എന്ത് ചെയ്യണമെന്ന് പഠിക്കാനാണ് പത്തംഗ സംഘത്തെ നയിച്ച് അയാൾ പൂക്കോട്ടുകാവിലെത്തിയത്.

ഊര് മൂപ്പനായ സകേനെ കൂടാതെ ബാക്കിയുള്ള എട്ട് പേർ സന്നദ്ധ പ്രവർത്തകരും ട്രെയിനർമാരുമാണ്. മിടുക്കിയായ അഷിതയും കുഞ്ഞുണ്ണി മാഷുടെ ഛായയുള്ള കൃഷ്ണൻകുട്ടി സാറുമുണ്ട് കൂടെ. ഇവിടെ മൂന്ന് ദിവസം അവർ കണ്ടതത്രയും അത്ഭുതങ്ങൾ .ഝാർക്കണ്ടിലെന്നല്ല; കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഒരു ഗ്രാമത്തിലും കാണാത്ത, തീരാത്ത അത്ഭുതങ്ങൾ.

ആദ്യം ഞങ്ങളവരെ കൊണ്ടുപോയത് ഒരു അംഗൻവാടിയിലേക്കായിരുന്നു. മനോഹരമായ ഇരുനില കെട്ടിടം.വെളുത്ത ടൈൽ വിരിച്ച തളത്തിൽ സുന്ദരികളായ അമ്മമാരും വൃത്തിയുള്ള കുഞ്ഞുങ്ങളും ഒരു പൂന്തോട്ടം പോലെ ചിരിച്ചു. ‘മൂക്കൊലിക്കാത്ത കുട്ടികൾ.. ‘ സകേൻ അത്ഭുതം കൂറി. ‘പോഷകാഹാരക്കുറവിന്റെ ലാഞ്ചനപോലുമില്ല…’ ഊർമ്മിളാ ദേവിയുടെ കൂട്ടിച്ചേർക്കൽ.

അതിമനോഹരമായ താനിക്കുന്ന് ജി.എൽ.പി.സ്കൂൾ കണ്ടപ്പോൾ അവർ പറഞ്ഞു – “ഞങ്ങൾക്ക് ഇതുപോലൊരു ഹയർ സെക്കന്റ്റി പോലുമില്ല.” പഞ്ചായത്ത് തലത്തിൽ ആശുപത്രികളില്ല. ബ്ലോക് തലത്തിലുള്ള ആശുപത്രിയിൽ മരുന്നോ ഡോക്ടറോ ഇല്ല. ജനപ്രതിനിധികളും പോലീസും വനിതാ വക്കീലും ചേർന്നിരിക്കുന്ന ജാഗ്രതാ സമിതികളില്ല.എല്ലാ ഗ്രാമങ്ങളിലും കൃത്യമായി തുറക്കുന്ന പഞ്ചായത്ത് ഓഫീസ് പോലുമില്ല….

അവർ വന്ന വണ്ടിയിൽ കയറാതെ തനോ എന്റെ ബുള്ളറ്റിലായിരുന്നു മൂന്ന് ദിവസവും.ചില വീടുകൾക്ക് മുന്നിലെത്തിയാൽ അയാൾ പറയും- ” ഇതുപോലുള്ള വീടുകളൊന്നും അവിടെയില്ല. എല്ലാം മണ്ണ് കൊണ്ടുള്ള ചെറിയ വീടുകൾ .. ”

ഞങ്ങളവരെ എല്ലായിടത്തും കൊണ്ടുപോയി. തൊഴിലുറപ്പിന്റെ പണിസ്ഥലത്ത്, പട്ടികജാതി കോളനികളിൽ, സ്ഫടിക തുല്യമായ വെള്ളം കവിഞ്ഞു നിൽക്കുന്ന, ഞങ്ങളുടെ ട്രേഡ് മാർക്കായ കിണറ്റിൻകരകളിൽ, വസന്തം വിട്ടൊഴിഞ്ഞിട്ടില്ലത്ത ചെണ്ടുമല്ലിപ്പാടത്ത് …അങ്ങിനെ എല്ലായിടത്തും .

ഒടുവിൽ ,പിരിയാൻ നേരം തനോ പറഞ്ഞു – ” പ്രധാൻ ജി, നിങ്ങളൊരു ഭാഗ്യവാനാണ്. ഈ നാട്ടിൽ ജീവിക്കാനായല്ലോ.. ആളുകൾക്ക് നിങ്ങളോടെന്തൊരു ബഹുമാനമാണ്. എവിടെയും സ്നേഹം .. ആദരം..ഒരുമ..”
അത് പറയുമ്പോൾ അയാളുടെ ശബ്ദം ചിലമ്പിച്ചത് പോലെ എനിക്ക് തോന്നി. അപ്പോൾ ആകാശം ഇരുണ്ടിരുന്നു.

പെട്ടെന്ന് പെയ്യാനിരുന്ന മഴയുടെ ഒരു തുള്ളി എന്റെ മുഖത്ത് വീണു.അതിനെ കവിളിലൂടെ ഒലിച്ചിറങ്ങാൻ അനുവദിച്ച് കൊണ്ട് ഞാൻ പറഞ്ഞു – “ഒരർത്ഥത്തിൽ ഭാഗ്യം തന്നെ മുണ്ടാജി.മറ്റൊരർത്ഥത്തിൽ അതൊരു ചരിത്രത്തിന്റേയും വർത്തമാനത്തിന്റേയും ബാക്കിയാണ്.കർഷക സമരങ്ങളുടെയും നവോത്ഥാനത്തിന്റേയും ചരിത്രം … കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വർത്തമാനം .. കുറവുകളൊക്കെയുണ്ട്. എങ്കിലും, ഓർത്തുനോക്കിയാൽ അതൊരു ഭാഗ്യം തന്നെ… ”

തനോ മുണ്ടേ ഝാർക്കണ്ടിലേക്ക് തിരിച്ചു പോയി. അയാളിപ്പോൾ ഉറങ്ങുകയാവും.ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന വൃത്തിയുള്ള മുറ്റങ്ങളെ സ്വപ്നം കണ്ടു കൊണ്ട്.
മുണ്ടാ ജീ, നമ്മുടെ രാജ്യത്ത് ആ സ്വപ്നങ്ങളിൽ പൂക്കൾ വിരിയാൻ കാലമെത്ര കഴിയണം..?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News