സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വ്യാജ രേഖ നിര്‍മ്മിച്ചത് പ്രമുഖ ബിജെപി നേതാവിന്റെ കംപ്യൂട്ടര്‍ സെന്ററില്‍; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത ശേഷം വ്യാജ നിയമന ഉത്തരവ് നല്‍കി നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം കാരേറ്റ് സ്വദേശിയായ അഭിജിത്തിനെയാണ് കിളിമാനൂര്‍ പൊലീസ് പിടികൂടിയത്.

സംഭവത്തെ പറ്റി അന്വേഷണം ആരംഭിച്ചു

സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്തിന്റെ കൂട്ടാളിയെ പൊലീസ് തിരയുന്നു. പ്രതികള്‍ വ്യാജ രേഖ നിര്‍മ്മിച്ചത് തിരുവവന്തപുരത്തെ പ്രമുഖ ബിജെപി നേതാവിന്റെ കംപ്യൂട്ടര്‍ സെന്ററില്‍ വച്ചെന്ന് മൊഴി. സംഭവത്തെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് നിരവധി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയ സംഭവവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ അഭിജിത്ത് പിടിയിലായത്.

കോട്ടയം പുതുപളളി, ചെറുപ്പുളശേരി, കൊട്ടരക്കര എന്നീ സ്‌കൂളികളിലേക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. നിയമനം നല്‍കിയെന്ന് ഉറപ്പ് വരുത്താനായി വ്യാജമായി വിവിധ സ്‌കൂളുകളുടെ നിയമന ഉത്തരവും ഇയാള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. പ്രതിയായ അഭിജിത്തിന് വ്യാജസീലുകള്‍ നിര്‍മ്മിച്ച് നല്‍കിയ കൂട്ടുപ്രതിയെ പൊലീസ് തിരഞ്ഞ് വരികയാണ്.

വ്യാജ നിയമന ഉത്തരവുകള്‍ നിര്‍മ്മിച്ചത് കിളിമാനൂര്‍ ഉളള ഒരു പ്രമുഖ ബിജെപി നേതാവിന്റെ കടയില്‍ വെച്ചാണെന്ന് പ്രതി അഭിജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ ആയതിനാല്‍ കടയുടെ ഉടമസ്ഥതാ രേഖ പഞ്ചായത്തില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാലുടന്‍ കൂടുതല്‍ അന്വേഷണം വേണ്ടി വരുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി നേതാവിന്റെ കടയും തട്ടിപ്പില്‍ ഉള്‍പ്പെട്ടത് തിരുവനന്തപുരത്തെ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പുളിമാത്ത് ജംഗ്ഷനില്‍ പ്രകടനം നടത്തി. മാര്‍ച്ച് കിളിമാനൂര്‍ ഏരിയാ സെക്രട്ടറി മടവൂര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.

11 ഓളം പരാതികള്‍ ഇതിനോടകം അഭിജിത്തിനെതിരെ കിളിമാനൂര്‍ പൊലീസിന് ലഭിച്ച് കഴിഞ്ഞു. ഇയാള്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News