തൃശൂര്‍: ചാലക്കുടി പരിയാരത്തെ രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനുവിനെതിരെ പരാമര്‍ശവുമായി പൊലീസ്.
ഉദയഭാനുവിനെതിരെ അന്വേഷണം
രാജീവിനെ തട്ടിക്കൊണ്ടുപോയത് ഉദയഭാനുവിന്റെ കൂടി ആവശ്യപ്രകാരമാണെന്നും പ്രതികളില്‍ മൂന്നുപേര്‍ അദ്ദേഹത്തിനെതിരെ മൊഴി നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദയഭാനുവിനെതിരെ അന്വേഷണം തുടരുകയാണെന്നും തെളിവുകള്‍ ശേഖരിച്ചുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, അറസ്റ്റിലായ മുഖ്യപ്രതി ചക്കര ജോണിയുടെയും സഹായി രഞ്ജിത്തിന്റെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ അന്വേഷണ സംഘത്തോട് നിസ്സഹകരിച്ച ഇരുവരും പിന്നീട് മറുപടികള്‍ നല്‍കി. ഇന്ന് രാത്രിയോടെ ഇവരെ കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാത്രി പതിനൊന്നരയോടെ പാലക്കാട് മംഗലം ഡാമിന് സമീപത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്. പുലര്‍ച്ചെ ചാലക്കുടിയിലെത്തിച്ച് അന്വേഷണ സംഘം ഇവരുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചെങ്കിലും തുടക്കത്തില്‍ സഹകരണമുണ്ടായില്ല. പിന്നീട് മനപ്പാഠമാക്കിയ കൃത്രിമ മൊഴികള്‍ നല്‍കാന്‍ തുടങ്ങി.
കേസുമായി ബന്ധമില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന ജോണിക്ക് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ഉത്തരം മുട്ടി. കൊല നടന്ന ദിവസം പല തവണ അഭിഭാഷകനെ ഫോണില്‍ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് ഇരുവരും മൗനം പാലിച്ചു. റിയല്‍ എസ്‌റ്റേറ്റ് കരാറുകളെ കുറിച്ചും അഭിഭാഷകനുമായുള്ള ബന്ധത്തെ കുറിച്ചുമാണ് അന്വേഷണസംഘം വിവരം തേടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here