നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ വിണ്ടും ദളിത് കൊലപാതകം; നവരാത്രി ആഘോഷത്തിനെത്തിയ 21കാരനെ അടിച്ചുകൊന്നു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായ ഗര്‍ബ നൃത്തപരിപാടി കാണാനെത്തിയ ദളിത് യുവാവിനെ സവര്‍ണര്‍ അടിച്ചുകൊന്നു. ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.

21കാരനായ ജയേഷ് സോളങ്കിയാണ് പട്ടേല്‍ സമുദായത്തില്‍പ്പെട്ടവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജയേഷും ബന്ധുവായ പ്രകാശ് സോളങ്കിയും സുഹൃത്തുക്കള്‍ക്കൊപ്പം വീടിനു സമീപത്തെ ക്ഷേത്രത്തിനടുത്ത് ഇരിക്കുകയായിരുന്നു.

പുലര്‍ച്ചെ നാലോടെ എത്തിയ പട്ടേല്‍ സമുദായത്തില്‍പ്പെട്ട ഒരാള്‍ ഇവരെ ജാതീയമായി അധിക്ഷേപിച്ചു. ഗര്‍ബ ചടങ്ങുകള്‍ ദളിത് വിഭാഗക്കാര്‍ കാണാന്‍ പാടില്ലെന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്തു.

പിന്നാലെ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി ദളിത് യുവാക്കളെ ആക്രമിച്ചു. ജയേഷിന്റെ തല പിടിച്ച് സമീപത്തെ മതിലിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ്ഇയാളെ കരംസദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ എട്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ദളിത് യുവാക്കള്‍ക്കു നേരെ ആക്രമണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ മീശ വച്ചതിന്റെ പേരില്‍ രണ്ട് ദളിത് യുവാക്കളെ രജപുത് വിഭാഗത്തില്‍പെട്ടവര്‍ മര്‍ദിച്ചിരുന്നു.

ഒരു വര്‍ഷം മുമ്പ് പശുവിനെ കൊന്നെന്ന് ആരോപിച്ച് നാലു ദളിത് യുവാക്കളെ ഗുജറാത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യം രാജ്യവ്യാപകമായി വന്‍ പ്രതിഷേധമയുര്‍ത്തിയിരുന്നു. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ദളിതരുടെ ഉജ്വല പ്രക്ഷോഭങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് സാക്ഷ്യംവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here