അണിചേരാം; ആരോഗ്യത്തിനായി; മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു; ശ്രേയമോള്‍ക്കും ചിലത് പാടി പറയാനുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു.

ഒന്‍പതുമാസം മുതല്‍ 15 വയസുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ദേശീയ പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായി നല്‍കിയ മീസില്‍സ് വാക്‌സിനേഷനു പുറമെ ഒരു അധിക ഡോസ് എം.ആര്‍ വാക്‌സിന്‍ നല്‍കുക വഴി മീസില്‍സിനെ(അഞ്ചാംപനി) തുടച്ചുനീക്കുകയും റൂബെല്ലയെ (ജര്‍മന്‍ മീസില്‍സ്) നിയന്ത്രണ വിധേയമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.

സ്‌കൂളുകള്‍, അങ്കണവാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ വഴി നിശ്ചിത ദിനങ്ങളില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പു നല്‍കും

ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  എല്ലാവരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

മീസിൽസ് – റൂബെല്ല രോഗങ്ങൾക്കെതിരെയുള്ള കുത്തിവെപ്പിനെതിരെ നടക്കുന്ന പ്രചരണം നിർഭാഗ്യകരമാണ്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഏത് വാക്സിൻ വന്നാലും ഇത്തരത്തിൽ കുപ്രചരണം ഉണ്ടാകുന്നതായി കാണുന്നു. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ വിമർശിക്കുകയാണ് ചിലർ.
നവംബർ 3 വരെയുള്ള ഒരു മാസത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം വിജയിപ്പിക്കേണ്ടതുണ്ട്. 9മാസം മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കാണ് എം.ആർ പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. എഴുപത്തിയാറ് ലക്ഷത്തി പതിമൂവായിരത്തി അറുന്നൂറ്റി രണ്ട് കുട്ടികളാണ് ഇതിൽപ്പെടുന്നത്.
2020ഓടെ മീസിൽസ് നിർമാർജനം ചെയ്യുന്നതിനും റൂബെല്ല/ സിആർഎസ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുഞ്ഞുങ്ങളെ ഈ രണ്ട് മാരക രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള മഹാദൗത്യമായി ഇതിനെ കാണണം.

വാക്സിനേഷൻ നൽകാൻ സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. വാക്സിനേഷൻ ക്യാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here