തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകത്തില്‍ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ ഈ മാസം പതിനാറ് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.
അഭിഭാഷകന്‍ എന്ന നിലയില്‍ കക്ഷികളുമായി ബന്ധപ്പെടേണ്ടി വരുമെന്നും, ഉദയഭാനുവിനെതിരെ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശം. സി.പി ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പതിനാറിന് പരിഗണിക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷ പതിനാറിന് പരിഗണിക്കും
രാജീവ് വധക്കേസില്‍ അന്വേഷണ സംഘം അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെതിരെ തെളിവുകള്‍ ശേഖരിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് ഹൈക്കോടതിക്ക് മുമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ എത്തിയത്. ഉച്ചയോടെ ഹര്‍ജി പരിഗണിച്ച കോടതി ക്രിമിനല്‍ അഭിഭാഷകര്‍ കക്ഷികളുമായി സംസാരിക്കുന്നത് സാധാരണമാണെന്ന അഭിപ്രായപ്പെട്ടു.
കക്ഷികളും അഭിഭാഷകനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അടിസ്ഥാനമാക്കി കേസെടുത്താല്‍ എല്ലാ അഭിഭാഷകരെയും പ്രതിചേര്‍ക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു.
സി.പി ഉദയഭാനുവിനെതിരെ തെളിവുകളുണ്ടെങ്കില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഈ മാസം പതിനാറ് വരെ അഡ്വ. സി.പി ഉദയഭാനുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു.
പതിനാറിന് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. കേസില്‍ അറസ്റ്റിലായ ചക്കര ജോണയുടെയും രഞ്ജിത്തിന്റെയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെതിരെ പരാമര്‍ശമുണ്ടായിരുന്നു.
ഉദയഭാനുവിന്റെ കൂടി അറിവോടെയാണ് കൊല്ലപ്പെട്ട രാജീവിനെ തട്ടിക്കൊണ്ടു പോയതെന്ന് പിടിയിലായവര്‍ മൊ!ഴി നല്‍കിയെന്നാണ് പോലീസ് വ്യക്തമാക്കിയത്.
രാജീവിന്റെ വീട്ടില്‍ ഉദയഭാനു പലതവണ എത്തിയിട്ടുണ്ടെന്നതിനു തെളിവായി അന്വേഷണ സംഘം സി.സി.ടിവി ദൃശ്യങ്ങളും കണ്ടെടുത്തു.
കേസില്‍ പ്രതിചേര്‍ക്കുമെന്ന് ഉറപ്പായതോടെയാണ് അഭിഭാഷകന്‍ സി.പി ഉദയഭാനു അഡ്വ ബി രാമന്‍പിള്ള മുഖേന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
അതിനിടെ ചാലക്കുടി കൊലപാതക കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തുകയോ, അന്വേഷണം സിബിഐക്ക് കൈമാറുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here