കൊച്ചി: ദിലീപിന് ജാമ്യം ലഭിച്ചത് കേസിനെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് അന്വേഷണ സംഘം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അറസ്റ്റിലായി 85 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കുറ്റപത്രം സമർപ്പിക്കുന്നതിന് ഏതാനും ദിവസം മുൻപ് ലഭിച്ച ജാമ്യം കേസിനെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.
അന്വേഷണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. അവസാന നടപടിയായി റിമി ടോമി ഉൾപ്പടെ നാലുപേരുടെ രഹസ്യമൊഴി എടുക്കാനുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്ന വിവരം.
ആ നടപടികൾ പൂർത്തിയാക്കിയെന്നാണ് സൂചന. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിയാത്ത വിവരവും പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തും.
ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിലും അന്വേഷണത്തെ ബാധിക്കില്ല.എങ്കിലും ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നായിരുന്നു റൂറൽ എസ് പി ,എ വി ജോർജിന്റെ പ്രതികരണം.
രണ്ടാം പ്രതിയാക്കും
ദിലീപിനെ രണ്ടാം പ്രതിയാക്കിയായിരിക്കും അങ്കമാലി കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുക.
കുറ്റപത്രം സമർപ്പിച്ചാൽ പിന്നീട് വിചാരണ തുടങ്ങും.
ജാമ്യത്തിലിറങ്ങിയ ദിലീപ് ഇതിനിടെ സാക്ഷികളെ സ്വാധീനിക്കുമോ എന്ന് അന്വേഷണ സംഘം കർശനമായി നിരീക്ഷിക്കും.
വിചാരണ വേളയിൽ സാക്ഷികൾ സ്വാധീനിക്കപ്പെട്ടാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് നിരീക്ഷണം ശക്തമാക്കുക.
സാക്ഷികളെ സ്വാധീനിച്ചാല്‍
ദിലീപ് ആരെയെങ്കിലും സ്വാധീനിച്ചതായി വ്യക്തമായാൽ അക്കാര്യം വിചാരണകോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കൂട്ടബലാത്സംഗക്കുറ്റം ഉൾപ്പടെ നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ട ദിലീപിനെതിരെ 223 തെളിവുകളും 25 ഓളം രഹസ്യമൊഴികളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവയെല്ലാം കേസിന് ബലം നൽകും എന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here