കൊച്ചി: കൊച്ചിയില്‍ ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്‍റെ ഫ്രീ ക്വിക്കിനായി ഇന് രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഡിജിപി ലോക്നാഥ ബഹ്റയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘം പരിശോധിച്ചു. കാണികളുടെ എണ്ണം 29,000 ആയി നിജപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
കലൂര്‍ സ്റ്റേഡിയത്തില്‍ നേരത്തേ ഐഎസ്എല്‍ കാണാനെത്തിയതുപോലെ, ഫിഫ ലോകകപ്പ് കാണാമെന്ന് വിചാരിച്ചാല്‍ നടക്കില്ല. അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തിയ സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്നവര്‍ക്കും ഫിഫയുടെ നിയമം ബാധകം.
പ്രവേശനം 29000 പേര്‍ക്ക് മാത്രം
ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ സ്റ്റേഡിയം പരിസരത്തിനുളളിലേക്ക് പ്രവേശിപ്പിക്കുകയുളളൂ. സ്റ്റേഡിയത്തിനുളളിലേക്ക് കുടിവെളളം പോലും കയറ്റാന്‍ അനുവദിക്കില്ല. പരമാവധി കാണികളുടെ എണ്ണം 29,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
ഓഫീഷ്യല്‍സ് ഉള്‍പ്പെടെ പരമാവധി 32,000ത്തില്‍ താഴെ മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ സുരക്ഷാ അവലോകനയോഗത്തിന് ശേഷം പറഞ്ഞു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണിത്.
കാണികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സെന്‍റ് ആല്‍ബെട്സ് ഗ്രൗണ്ടും സ്റ്റേഡിയത്തിന് പിറകിലുളള വാട്ടര്‍ അതോറിറ്റി പാര്‍ക്കിംഗ് ഏരിയയും തയ്യാറാക്കിയിട്ടുണ്ട്.
വിഐപികള്‍ക്കും വിവിഐപികള്‍ക്കും പ്രത്യേകം പാര്‍ക്കിംഗ് സൗകര്യവും സ്റ്റേഡിയത്തിലുണ്ടാകും. സുരക്ഷയ്ക്കായി സ്റ്റേഡിയത്തിനുളളില്‍ 1,900 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഫിഫയുമായി ചേര്‍ന്ന് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ ജനമൈത്രി പൊലീസിന്‍റെ സഹകരണവും ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here