ദിലീപും നടിയും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ റിമി ടോമിക്ക് അറിയാം; രഹസ്യമൊഴി രേഖപ്പെടുത്തി; വെളിപ്പെടുത്തല്‍ ആര്‍ക്കൊക്കെ കുരുക്കാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിമി രഹസ്യമൊഴി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ റിമി ടോമിയെ ചോദ്യം ചെയ്തിരുന്നു.

ഇവരെല്ലാം നേരത്തെ സുഹൃത്തുക്കളായിരുന്നു

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് രഹസ്യമൊഴി നല്‍കാനായി റിമി ടോമി കോതമംഗലം കോടതിയില്‍ എത്തിയത്. ദിലീപ്, കാവ്യാ മാധവന്‍, ആക്രമിക്കപ്പെട്ട നടി, റിമി ടോമി ഇവരെല്ലാം നേരത്തെ സുഹൃത്തുക്കളായിരുന്നു.

ദിലീപിനൊപ്പം നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുത്ത റിമിക്ക് ദിലീപും നടിയുമായി ഉണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ചറിയാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതുകൊണ്ടു തന്നെ അന്വേഷണ സംഘം നേരത്തെ ഫോണിലൂടെ റിമിയുടെ മൊഴിയെടുത്തിരുന്നു. ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ അന്ന് റിമി നിഷേധിച്ചിരുന്നു.

വിദേശ ഷോകളെക്കുറിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തന്റെ അക്കൗണ്ടിലേയ്ക്ക് അനധികൃതമായി പണം വന്നിട്ടില്ലെന്നും റിമി പൊലീസിന് മൊഴി നല്‍കിയിരുന്നു. ദിലീപിനൊപ്പമുള്ള വിദേശ ഷോകളുടെ കൂടുതല്‍ വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങളാണ് കോടതിയില്‍ പറഞ്ഞിട്ടുള്ളതെന്ന് 50 മിനിറ്റോളം നീണ്ട മൊഴിയെടുക്കലിനു ശേഷം റിമി പ്രതികരിച്ചു.

അന്വേഷണ സംഘത്തോട് ഫോണില്‍ പറഞ്ഞതില്‍ കൂടുതല്‍ വിവരങ്ങള്‍ റിമിയ്ക്കറിയാം എന്നതായിരുന്നു പൊലീസിന്റെ കണക്കുകൂട്ടല്‍. അതിനാലാണ് റിമി ഉള്‍പ്പടെ നാലുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം അനുമതി തേടിയത്.

കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരം റിമിയില്‍ നിന്ന് ലഭിക്കും എന്നാണ് അന്വേഷണസംഘം കരുതുന്നത്. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ശേഖരിച്ചു വരുന്ന ഈ രഹസ്യമൊഴികള്‍ കൂടി ഉള്‍പ്പെടുത്തി പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here