ഹാദിയയെ കേള്‍ക്കും, ശേഷം വിധിയെന്ന് സുപ്രീംകോടതി: ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി എങ്ങനെയാണ് വിവാഹം റദ്ദാക്കുക?

ദില്ലി: ഹാദിയ കേസില്‍ നിര്‍ണായക നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. എന്‍ഐഎ അന്വേഷണവും വിവാഹവും തമ്മില്‍ ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി എങ്ങനെയാണ് വിവാഹം റദ്ദാക്കുകയെന്നും കോടതി ചോദിച്ചു.

മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാത്തയാള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും അതിനാല്‍ വിഷയത്തില്‍ ഹാദിയയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും കോടതി നിരീക്ഷിച്ചു.

വാദം പുരോഗമിക്കുന്നതിനിടെ അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കേസ് ഒക്ടോബര്‍ 30ലേക്ക് മാറ്റി. വാദത്തിനിടെ ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ബിജെപി നേതാക്കളുടെ പേര് ഉന്നയിച്ചതിനെത്തുടര്‍ന്നണ് തര്‍ക്കം ഉടലെടുത്തത്.

കേസില്‍ വാദം ആരംഭിച്ച ഉടന്‍ തന്നെ ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും എന്‍ഐഎ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. മസ്തിഷ്‌ക പ്രക്ഷാളനം നടത്തി മതം മാറ്റുന്നവര്‍ കേരളത്തില്‍ ഉണ്ടെന്ന് എന്‍ഐഎ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങ് പറഞ്ഞത് ദുഷ്യന്ത് ദവേയെ പ്രകോപിപ്പിച്ചു.

ഹാദിയ കേസ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അമിത് ഷായും യോഗി ആദിത്യനാഥും കേരളത്തില്‍ പോയി ലൗ ജിഹാദ് ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും ദുഷ്യന്ത് ദവേ തിരിച്ചടിച്ചു. എന്‍ഐഎ കേന്ദ്ര സര്‍ക്കാറിന്റെ കളിപ്പാവയാണെന്നും ദുഷ്യന്ത് ദവേ പറഞ്ഞു.

രാഷ്ട്രീയ വിഷയങ്ങള്‍ കോടതിയില്‍ പരാമര്‍ശിക്കേണ്ടതില്ലെന്നും നിയമവശം മാത്രം പറഞ്ഞാല്‍ മതിയെന്നും ജഡ്ജിമാര്‍ ദവേയ്ക്ക് താക്കീത് നല്‍കി. ഒക്ടോബര്‍ 30ന് കേസില്‍ വീണ്ടും വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.

ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അനുവദിക്കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യം ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel