‘നിരോധനങ്ങളുടെ കാലമാണ് സാര്‍, പക്ഷേ അറുത്ത് മാറ്റിയ തലകള്‍ പോലും സംസാരിച്ച ചരിത്രമാണ് കലാലയങ്ങളുടേത്’: ക്യാമ്പസ് രാഷ്ട്രീയ നിരോധനത്തിനെതിരെ ജെയ്ക്ക് സി തോമസ്

തിരുവനന്തപുരം: ക്യാമ്പസ് രാഷ്ട്രീയത്തെ നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. കുട്ടിക്കാനത്ത് സ്വാശ്രയ കോളേജുകളുടെ അതിഥിയായി പോയ ജസ്റ്റിസ് ബാലിയെ ഓര്‍മ്മപ്പെടുത്തിയാണ് ജെയ്ക്കിന്റെ പ്രതികരണം.

ജെയ്ക്ക് സി തോമസിന്റെ വാക്കുകള്‍:

ദയാരഹിതമായ ചികിത്സയ്ക്ക്

ചികിത്സയ്ക്ക് വിധേയമാകേണ്ട ചില തലച്ചോറുകള്‍ നമ്മുടെ ചില കോടതി വിധികളുടെ കൂടിയാണ്. മുന്‍പ് നമ്മുടെ നാട്ടില്‍ സ്വാശ്രയസമരം ഇരമ്പിയാര്‍ത്ത മുന്നേറ്റമായി മാറിയ നാളുകളിലാണ് കുട്ടിക്കാനത്ത് സ്വാശ്രയ കോളജുകളുടെ അതിഥിയായി ജസ്റ്റിസ് ബാലി പോയതും അത്ഭുതങ്ങള്‍ക്ക് ഇടയില്ലാത്തവണ്ണം സ്വാശ്രയ ലോബിക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തത്.

ജസ്റ്റിസ് ബാലിമാര്‍ക്ക് ഇപ്പോഴും പഞ്ഞമില്ല എന്നാണ് കലാലയങ്ങളിലെ ജനാധിപത്യം നിരോധിച്ച വിധിയിലൂടെ വ്യക്തമാവുന്നത്. ജസ്റ്റിസ് ബാലിയെ നാടു കടത്തിയുള്ള പ്രതീകാത്മക സമരത്തിന് എസ്എഫ്‌ഐ നേതൃത്വം നല്‍കിയത് വെറുതേയായില്ല എന്ന് വീണ്ടുമൊരു ഹൈക്കോടതി ഉത്തരവിലൂടെ ബഹുമാനപ്പെട്ട ജഡ്ജിമാരായ നവീന്‍കുമാര്‍, നവനീത് പ്രസാദ്, രാജാ വിജയരാഘവന്‍ എന്നിവര്‍ തെളിയിക്കുന്നു.

നിരോധനങ്ങളുടെ കാലമാണ് സാര്‍. പക്ഷേ അറുത്ത് മാറ്റിയ തലകള്‍ പോലും സംസാരിച്ച ചരിത്രമാണ് സാര്‍ കലാലയങ്ങളുടേത്. അരിഞ്ഞെറിഞ്ഞ നാവുകള്‍ കലഹിച്ചു തീര്‍ത്ത കലാപങ്ങളുടെ ചരിത്രം ഒരുപാട് കലാലയങ്ങള്‍ക്കുണ്ട് സാര്‍.

അതുകൊണ്ട് കാലം മ്യൂസിയത്തിന്റെ ചില്ലുകൂടിലേക്ക് വലിച്ചെറിഞ്ഞ സ്മാരകശിലകളുടെ പട്ടികയിലാവും സാര്‍ നിങ്ങളുടെ വിധിപ്പകര്‍പ്പുകള്‍ എഴുതി കടലാസു കഷ്ണങ്ങള്‍.

കേരളത്തിലെ മുഴുവന്‍ കലാലയങ്ങളിലും തെരുവോരങ്ങളിലും ജനാധിപത്യത്തെ നിരോധിച്ച അബദ്ധജഡിലമായ വാക്കുകള്‍ക്കെതിരെ കാലം ആവശ്യപ്പെടുന്ന സമരം ഉണ്ടാവുക തന്നെ ചെയ്യും. അതിനൊക്കെ നേതൃത്വം വഹിക്കുന്നത് എസ്എഫ്‌ഐ തന്നെയാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here