കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും. നാളെ അന്വേഷണസംഘം യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും .
കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നൽകിയത് ദിലീപ് ആയതിനാലാണ്, ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത്. ഈയാഴ്ച തന്നെ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.
ആസൂത്രണവും ഗൂഢാലോചനയും
നടിയെ ആക്രമിച്ച സംഭവത്തിൽ , കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ആസൂത്രണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നൽകിയത് ദിലീപാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു . നിലവിൽ ഒന്നാം പ്രതിയാക്കിയിട്ടുള്ള പൾസർ സുനിക്ക് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നില്ല.
ദിലീപ് നൽകിയ ക്വട്ടേഷൻ നടപ്പിലാക്കുകയാണ് പൾസർ സുനി ചെയ്തത്. കുറ്റകൃത്യത്തിന്റെ ഗുണഭോക്താവും താൽപര്യക്കാരനും ദിലീപാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ദിലീപിനെ മുഖ്യ പ്രതിയാക്കാൻ കഴിയും. കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്
നാളെ അന്വേഷണസംഘം യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും . കുറ്റപത്രം ഈയാഴ്ച തന്നെ സമർപ്പിക്കും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിക്ക് എതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ദിലീപിനെതിരെ യും ചുമത്തിയിട്ടുണ്ട്.
ഇരുപതിലേറെ നിർണായക തെളിവുകൾ
ബലാൽസംഗം, കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, പ്രതിയെ സഹായിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, അന്യായമായി തടവിൽ വയ്ക്കൽ, തുടങ്ങി ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ വരെ, ദിലീപിനെതിരെ ചുമത്തി.
ഇരുപതിലേറെ നിർണായക തെളിവുകൾ ദിലീപിനെതിരെ ശേഖരിച്ചു. കുറ്റസമ്മതമൊഴികൾ, സാക്ഷിമൊഴികൾ, സൈബർ തെളിവുകൾ, ഫോറൻസിക് റിപ്പോർട്ടുകൾ, സാഹചര്യതെളിവുകൾ എന്നിവ ദിലീപിനെതിരെ കുറ്റപത്രത്തിൽ നിരത്തും.
കൂടാതെ റിമി ടോമി, പൾസർ സുനിയുടെ അമ്മ, പൾസർ സുനിയുടെ സഹതടവുകാരൻ തുടങ്ങി 15 പേരുടെ രഹസ്യ മൊഴികളും ദിലീപിനെതിരായ നിർണായക തെളിവുകളായി മാറും. നിലവിൽ പൾസർ സുനി ഒന്നാം പ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമായാണ് ഉൾപ്പെടുത്തിയിരുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here