#നോ രക്ഷ ഫോര്‍ ബിജെപി ഇന്‍ കേരള; പുതിയ ഹാഷ്ടാഗുമായി മുഖ്യമന്ത്രി; ഹൃദയം കൊണ്ട് ഏറ്റെടുത്ത് കേരള ജനത

തിരുവനന്തപുരം: കുമ്മനത്തിന്റെ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ച കുമ്മനത്തിനും അമിത്ഷായടക്കമുളള നേതാക്കള്‍ക്കും ചുട്ട മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഹാഷ്ടാഗും പ്രത്യക്ഷപ്പെട്ടത്.

നോ രക്ഷ ഫോര്‍ ബിജെപി ഇന്‍ കേരള, കേരള റിജക്ട്‌സ്, എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളാണ് പിണറായി ഉപയോഗിച്ചിരിക്കുന്നത്. പയ്യന്നൂരില്‍ തുടങ്ങി പുത്തരിക്കണ്ടത്ത് അവസാനിക്കുന്നതു വരെ ട്രോളുകള്‍ ഏറ്റുവാങ്ങിയ കുമ്മനത്തിന്റെ യാത്രയുടെ നെഞ്ചത്തടിക്കുന്ന ട്രോള്‍ പ്രഹരമായാണ് മുഖ്യമന്ത്രിയുടെ ഹാഷ് ടാഗ് വിലയിരുത്തപ്പെടുന്നത്.

ഹാഷ്ടാഗ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയയില്‍ നിരവധിപേരാണ് മുഖ്യമന്ത്രി തുടങ്ങിവെച്ച നോ രക്ഷ ഫോര്‍ ബിജെപി ഇന്‍ കേരള ഹാഷ്ടാഗ് ഏറ്റെടുത്തിരിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ചില കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലെത്തി നടത്തിയ പ്രകോപന പരവും അസത്യജഡിലവുമായ പ്രചാരണം കേരളത്തിന്റെ സമാധാന ജീവിതം തകർക്കാനുദ്ദേശിച്ചുള്ളതു മാത്രമല്ല, ഫെഡറൽ മര്യാദകളുടെ ലംഘനം കൂടിയാണ്. അത്തരം തെറ്റായ നീക്കങ്ങളെ നിയന്ത്രിക്കാൻ തയാറാകാതെ എന്തു സംവാദമാണ് അമിത് ഷാ ഉദ്ദേശിക്കുന്നത്? എന്തായാലും ഇത്തരമൊരു അസാധാരണ പ്രകടനത്തിലൂടെ ബിജെപിയുടെ ഇരട്ട മുഖവും കാപട്യവുമാണ് രാജ്യത്തിനു മുന്നിൽ ഒന്നു കൂടി തെളിഞ്ഞത്. എന്താണ് കേരളത്തിന്റെ യഥാർഥ ചിത്രമെന്നും അത് എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് ഒരളവുവരെ മനസ്സിലാക്കാൻ ഇത് കാരണമായി. അത് നല്ല കാര്യമാണ്.
ഈ യാത്രയ്ക്കിടയിലാണ് വേങ്ങര ഉപതെരഞ്ഞെടുപ്പു നടന്നത്. അതിലെ ബിജെപിയുടെ അതിദയനീയ പ്രകടനം ആശാസ്യമല്ലാത്ത രാഷ്ട്രീയ കുതന്ത്രങ്ങളെ കേരളത്തിലെ ജനങ്ങൾ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവായി അമിത് ഷാ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു.
വിദ്വേഷരാഷ്ട്രീയത്തിന്റെ വെല്ലുവിളിയും പ്രകോപനങ്ങളുമായി, മാധ്യമ സന്നാഹത്തിന്റെ അകമ്പടിയോടെ ബിജെപി സംഘടിപ്പിച്ച മാർച്ചിന് ഒരു പ്രകോപനത്തിലും പെടാതെ യാത്ര അയപ്പ് നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നു. കൊലവിളി പ്രസംഗങ്ങളെയും മുദ്രാവാക്യങ്ങളെയും വ്യാജ പ്രചാരണത്തെയും അർഹിക്കുന്ന അവജ്ഞയോടെയാണ് കേരളീയർ പരിഗണിച്ചത്.
സമാധാനം തകർക്കാനുള്ള എല്ലാത്തരം നീക്കങ്ങളെയും പരാജയപ്പെടുത്തി ജാഗ്രതയോടെ ക്രമസമാധാന പാലനം നിർവഹിച്ച പൊലീസിനെ അഭിനന്ദിക്കുന്നു.
വിഷലിപ്തമായ പ്രചാരണത്തെയും ഭീഷണിയെയും പ്രകോപനങ്ങളെയും തെല്ലും കൂസാതെ ആത്മസംയമനവും ജാഗ്രതയും കാണിച്ച സി പി ഐ എം പ്രവർത്തകരെയും അനുഭാവികളെയും ജനങ്ങളെയാകെയും അഭിവാദ്യം ചെയ്യുന്നു.
വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ ആഗ്രഹിക്കുന്നതെങ്കിൽ ആ വെല്ലുവിളി സന്തോഷപൂർവം ഏറ്റെടുക്കുന്നു. ബി ജെ പി ഭരണമുള്ള ഏതെങ്കിലും ഒരു സംസ്ഥാനത്ത് കേരളത്തിന്റെ നേട്ടവുമായി താരതമ്യം ചെയ്യാവുന്ന പുരോഗതി ഉണ്ടായോ എന്ന് അദ്ദേഹം വ്യക്തമാക്കട്ടെ.
കേരളം രാജ്യത്തിന് മാതൃകയായ മുന്നേറ്റമുണ്ടാക്കിയത് ഇവിടത്തെ ജനങ്ങളുടെ പുരോഗമന നിലപാടിന്റെ അടിത്തറയിലാണ്. മതനിരപേക്ഷ മനസ്സാണ് ഈ നാടിനുള്ളത്. വർഗീയതയുടെയും വിദ്വേഷത്തിന്റെയും അജണ്ടയാണ് ബിജെപിയുടേത്. ആ ബിജെപിയിൽ നിന്നും അതിനെ നയിക്കുന്ന ആർഎസ്എസിൽ നിന്നും കേരളീയർക്ക് ഒന്നും ഉൾക്കൊള്ളാനില്ല. അതു കൊണ്ടാണ്, കേരളത്തിനെതിരായ പോർവിളിയും അസംബന്ധ പ്രചാരണവുമായി ബിജെപി നടത്തിയ മാർച്ചിനെ ജനങ്ങൾ തള്ളിക്കളഞ്ഞത്.
#keralarejects #NorakshaforBJPinKerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here