വികസന സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി; ആദ്യം അമിത് ഷാ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി സ്വയം പരിശോധിക്കണം

തിരുവനന്തപുരം: വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആഗ്രഹിക്കുന്നതെങ്കില്‍ ആ വെല്ലുവിളി സന്തോഷപൂര്‍വം ഏറ്റെടുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബിജെപി ഭരണമുള്ള ഏതെങ്കിലുമൊരു സംസ്ഥാനത്ത് കേരളത്തിന്റെ നേട്ടവുമായി താരതമ്യം ചെയ്യാവുന്ന പുരോഗതി ഉണ്ടായോ എന്ന് അമിത് ഷാ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചില കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലെത്തി നടത്തിയ പ്രകോപനപരവും അസത്യജഡിലവുമായ പ്രചാരണം കേരളത്തിന്റെ സമാധാനജീവിതം തകര്‍ക്കാനുദ്ദേശിച്ചുള്ളതു മാത്രമല്ല, ഫെഡറല്‍ മര്യാദകളുടെ ലംഘനവുമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഇത്തരം തെറ്റായ നീക്കങ്ങള്‍ നിയന്ത്രിക്കാതെ എന്ത് സംവാദമാണ് അമിത്ഷാ ഉദ്ദേശിക്കുന്നതെന്നും പിണറായി ചോദിച്ചു.

ഇത്തരമൊരു അസാധാരണ പ്രകടനത്തിലൂടെ ബിജെപിയുടെ ഇരട്ട മുഖവും കാപട്യവുമാണ് രാജ്യത്തിനു മുന്നില്‍ ഒന്നു കൂടി തെളിഞ്ഞത്. എന്താണ് കേരളത്തിന്റെ യഥാര്‍ഥ ചിത്രമെന്നും അത് എത്രമാത്രം മാതൃകാപരമാണെന്നും ദേശീയമാധ്യമങ്ങള്‍ക്ക് ഒരളവുവരെ മനസ്സിലാക്കാനും ഇത് കാരണമായി.

ഈ യാത്രയ്ക്കിടയില്‍ നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ അതിദയനീയ പ്രകടനം ആശാസ്യമല്ലാത്ത രാഷ്ട്രീയ കുതന്ത്രങ്ങളെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്നതിന്റെ തെളിവായി അമിത് ഷാ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിദ്വേഷ രാഷ്ട്രീയത്തിന്റെ വെല്ലുവിളിയും പ്രകോപനങ്ങളുമായി, മാധ്യമ സന്നാഹത്തിന്റെ അകമ്പടിയോടെ ബിജെപി സംഘടിപ്പിച്ച മാര്‍ച്ചിന് ഒരു പ്രകോപനത്തിലുംപെടാതെ യാത്രയയപ്പ് നല്‍കിയ ജനങ്ങളെ അഭിനന്ദിക്കുന്നു.

കൊലവിളി പ്രസംഗങ്ങളെയും മുദ്രാവാക്യങ്ങളെയും വ്യാജപ്രചാരണത്തെയും അവജ്ഞയോടെയാണ് കേരളീയര്‍ പരിഗണിച്ചത്.

സമാധാനം തകര്‍ക്കാനുള്ള എല്ലാത്തരം നീക്കങ്ങളെയും പരാജയപ്പെടുത്തി ജാഗ്രതയോടെ ക്രമസമാധാനപാലനം നിര്‍വഹിച്ച പൊലീസിനെ അഭിനന്ദിക്കുന്നു.

വിഷലിപ്തമായ പ്രചാരണത്തെയും ഭീഷണിയെയും പ്രകോപനങ്ങളെയും തെല്ലും കൂസാതെ ആത്മസംയമനവും ജാഗ്രതയും കാണിച്ച സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും ജനങ്ങളെയാകെയും അഭിവാദ്യം ചെയ്യുന്നുമുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ പുരോഗമന നിലപാടിന്റെ അടിത്തറയിലാണ് കേരളം രാജ്യത്തിന് മാതൃകയായ മുന്നേറ്റമുണ്ടാക്കിയത്. മതനിരപേക്ഷ മനസ്സാണ് ഈ നാടിന്.

വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും അജന്‍ഡയുള്ള ബിജെപിയില്‍നിന്നും അതിനെ നയിക്കുന്ന ആര്‍എസ്എസില്‍ നിന്നും കേരളീയര്‍ക്ക് ഒന്നും ഉള്‍ക്കൊള്ളാനില്ല.

അതുകൊണ്ടാണ്, കേരളത്തിനെതിരായ പോര്‍വിളിയും അസംബന്ധപ്രചാരണവുമായി ബിജെപി നടത്തിയ മാര്‍ച്ചിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News