ശ്രീശാന്തിന് മറ്റു രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ലെന്ന് ബിസിസിഐ

ദില്ലി: വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ലെന്ന് ബിസിസിഐ.

ശ്രീശാന്തിന്റെ അവകാശവാദം  പൊള്ളയാണെന്ന് ബിസിസിഐ

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കുമെന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ അവകാശവാദം വെറും പൊള്ളയാണെന്ന് ബിസിസിഐ വ്യക്തമാക്കി.

ആജീവനാന്തവിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് മറ്റുരാജ്യങ്ങള്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസി ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്നയുടെ പ്രസ്താവന.

മാതൃരാജ്യത്തെ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയ ഒരു താരത്തിന് ഒരു രാജ്യത്തെ പ്രതിനിധീകരിച്ചും കളിക്കാനാവില്ല. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ആസോസിയേഷന്റെ നിയമത്തില്‍ ഇക്കാര്യങ്ങള്‍ വളരെ വ്യക്തമാണെന്നും എ.കെ.ഖന്ന പറഞ്ഞു.

2013ല്‍ നടന്ന ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. അത് ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് റദ്ദാക്കിയിരുന്നു.

എന്നാല്‍ ഇതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീല്‍ പരിഗണിച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കുകയായിരുന്നു. വിധിക്കെതിരെ ശ്രീശാന്ത് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

തനിക്ക് പ്രത്യേക നീതിയാണെന്നടക്കം ശ്രീശാന്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ താന്‍ മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കുമെന്നും ശ്രീശാന്ത് സൂചന നല്‍കി. മാത്രമല്ല, ബിസിസിഐയുടെ ഇരട്ടത്താപ്പിനെതിരെ പോരാടുമെന്നും എസ്.ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.

ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ചു തീരുമാനിക്കും. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

വാതുവയ്പ് കേസില്‍ ബിസിസിഐ രണ്ട് നിലപാടാണ് സ്വീകരിക്കുന്നതെന്നും. തെറ്റു ചെയ്‌തെന്ന് കോടതി കണ്ടെത്തിയവരെ സഹായിക്കുകയും, കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ തന്നെ ക്രൂശിക്കുകയും ചെയ്യുന്ന നിലപാടാണ് ബിസിസിഐയുടേതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel