തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംശയത്തിനതീതമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; സംശയകരമാകുന്ന അവസ്ഥ ദൗര്‍ഭാഗ്യകരം

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ കാവലാളാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംശയത്തിനതീതമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ജനാധിപത്യത്തിന്റെ അന്തസത്ത ജനങ്ങള്‍ക്ക് കൈചൂണ്ടി എതിര്‍പ്പുന്നയിക്കാനും വിമര്‍ശിക്കാനുമുള്ള അവകാശമാണ്. ആത്യന്തികമായി എല്ലാ അധികാര കേന്ദ്രങ്ങള്‍ക്കും ജനങ്ങളോടാണ് ഉത്തരവാദിത്തം.

ആറുമാസത്തിനകം സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തീകരിക്കുന്ന വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഒരുമിച്ചു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കം.

അത് തെറ്റിക്കുന്നതിലെ അനൗചിത്യത്തെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍മാരടക്കം ചൂണ്ടിക്കാട്ടിയിരുന്നു. സ്വതന്ത്ര ഭരണഘടാ സ്ഥാപനമായ തെരഞ്ഞെടുപ്പുകമീഷന്റെ വിശ്വാസ്യത സംശയകരമാകുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണ്. സംശയം വരുമ്പോള്‍ ജനങ്ങള്‍ കൈചൂണ്ടും.

ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമീഷന്‍ സംശയത്തിനതീതമായിരിക്കണം. ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനവും സുതാര്യമാകണം. അതിനു ഭംഗം വരുന്ന എന്തും ജനാധിപത്യത്തിന് ഏല്‍ക്കുന്ന പ്രഹരമായി മാറും.

ജനാധിപത്യ വിരുദ്ധമായ ഇടപെടലുണ്ടായ ഘട്ടങ്ങളില്‍ പോലും തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും സംരക്ഷിക്കാന്‍ കമീഷനിലെ ഓരോ അംഗങ്ങളും ഇടപെട്ട അനുഭവമാണ് ഇന്ത്യയുടേത്. ആ രീതി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കുനേരെ കൈചൂണ്ടുന്നത് ജനാധിപത്യ സംരക്ഷണത്തിനായുള്ള ജനങ്ങളുടെ ഇടപെടലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here