കൊല്ലം: ‘പതിനഞ്ച് വര്‍ഷം, 22 ദിവസം, 11 മണിക്കൂര്‍ എനിക്ക് ലഭിച്ച കരാര്‍ തീര്‍ന്നു. ഇങ്ങനെയല്ലാ പുതിയ വീട്ടിലേക്ക് നിങ്ങള്‍ വരേണ്ടിയിരുന്നത്.’ ഗൗരി നേഹയുടെ അച്ഛന്റെ ഈ വാക്കുകള്‍ കേട്ട് നില്‍ക്കാനല്ലാതെ ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു.
മൃതദേഹം സംസ്‌കരിച്ചത് അവള്‍ക്കേറ്റവും ഇഷ്ടമുള്ള പാവാടയും ബ്ലൗസും പുതപ്പിച്ചാണ്. ഓമനിച്ചും താലോലിച്ചും വളര്‍ത്തിയ മകള്‍ സ്‌കൂളില്‍ പോയി മടങ്ങിയത് ചലനമറ്റ നിലയില്‍ അച്ചനും അമ്മയും വിലപിച്ചില്ലെങ്കില്‍ അത്ഭുതപെടേണ്ടതുള്ളു. പക്ഷെ ആരേയും ചിന്തിപ്പിക്കുന്ന ഒന്ന് ഗൗരിയെന്ന ലക്ഷ്മിയുടെ പിതാവ് പ്രസന്നന്‍ പറഞ്ഞു.
‘പതിനഞ്ച് വര്‍ഷം 22 ദിവസം 11 മണിക്കൂര്‍ എനിക്ക് ലഭിച്ച കരാര്‍ തീര്‍ന്നു.’ മുകളിലേക്ക് നോക്കി പ്രസന്നന്‍ ഇതു പറയുമ്പോള്‍ കേട്ടു നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ‘നിങ്ങളെ ഇങ്ങനെയല്ല, പുതിയ വീട്ടിലേക്ക് വരുത്തേണ്ടി വന്നത് ക്ഷമിക്കണം’. എന്നൊരു അപേക്ഷയും പ്രസന്നന്‍ പറയുന്നുണ്ടായിരുന്നു.
ഇപ്പോഴും തന്റെ ലക്ഷ്മിയുടെ വിയോഗം ഈ അച്ഛന് വിശ്വസിക്കാനാവുന്നില്ല. വീട്ടില്‍ നിന്ന് കൈപിടിച്ച് ഒരുമിച്ച് സ്‌കൂളില്‍ പോയ ചേച്ചി കീറിമുറിക്കപ്പെട്ട് വീട്ടിലേക്ക് ബന്ധനസ്ഥയായി എത്തിയത് മീരയ്ക്കും വിശ്വസിക്കാനാവുന്നില്ല.
ലക്ഷ്മിയെ നൊന്ത് പ്രസവിച്ച ശാലി മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ദിവസം തളര്‍ന്നതാണ്. ഗൗരി നേഹയുടെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ എല്ലാ മാതാപിതാക്കളേയും തളര്‍ത്തി. പക്ഷെ വിദ്യാഭ്യാസ രംഗത്തെ പ്രാകൃത ശിക്ഷാ രീതികള്‍ക്കെതിരെ പ്രതിരോധിക്കാനും പ്രതികരിക്കാനും ഗൗരി ഒരു പാഠമാവുമെന്നു കരുതാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here