തിരുവനന്തപുരം: സംവിധായകന്റെ പേരില്‍ സിനിമ കാണുന്ന സമ്പ്രദായത്തിന് കേരളത്തില്‍ തുടക്കമിട്ടത് ഐവി ശശിയാണെന്ന് നടനും അമ്മ പ്രസിഡന്റുമായ ഇന്നസെന്റ്.
താരങ്ങളേക്കാള്‍ വലുത് സിനിമയുടെ സംവിധായകനാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കിത്തന്ന മഹാനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹമെന്നും ഇന്നസെന്റ പറഞ്ഞു.
സിനിമയെപ്പറ്റി മാത്രമേ അദ്ദേഹം എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നുള്ളു. കലാസംവിധായകന്‍ എന്ന നിലയിലും കഴിവ് തെളിച്ച വ്യക്തിയായിരുന്നു ഐവി ശശിയെന്നും ഇന്നസെന്റ് പറഞ്ഞു.
ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു ഐവി ശശിയുടെ അന്ത്യം. ഭാര്യയും നടിയുമായ സീമയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. അതിരാത്രം, മൃഗയ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഇതാ ഇവിടെ വരെ, അവളുടെ രാവുകള്‍ തുടങ്ങി 150 ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐവി ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.
1968ല്‍ എബി രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹസംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ആദ്യ സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ‘ഉത്സവം’ ആണ്. പിന്നീട് വന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.
1982ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ്, ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും 2015ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here