രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം: ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തൃപ്തികരമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അനാവശ്യമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ഹര്‍ജി അനാവശ്യമെന്നും സര്‍ക്കാര്‍

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തൃപ്തികരമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്.

ഏഴു കേസുകളില്‍ അഞ്ചെണ്ണത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. കണ്ണൂരിലെ നാലു കേസിലും തിരുവനന്തപുരത്തെ ഒരു കേസിലുമാണ് അന്വേഷണം പൂര്‍ത്തിയായത്. മറ്റ് രണ്ടു കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ബന്ധപ്പെട്ട കക്ഷികളൊ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളൊ അന്വേഷണത്തെ സംബന്ധിച്ച് ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരി കേന്ദ്രമായി പ്രര്‍ത്തിക്കുന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി അനാവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ഹര്‍ജി നേരത്തെ പരിഗണിക്കവെ കോടതി നിലപാട് ആരായുന്നതിന് മുന്‍പ് തന്നെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചിരുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എജിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഒരു ജില്ലയില്‍ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെന്ന് കോടതി ചോദിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങള്‍ പോലും രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കപ്പെടുകയാണെന്ന് എജി വിശദീകരിച്ചിരുന്നു.

ഇതെ തുടര്‍ന്നായിരുന്നു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News