മീസല്‍സ് റൂബെല്ല വാക്സിന്‍ യജ്ഞം സംസ്ഥാനത്ത് മുന്‍പൊന്നും ഇല്ലാത്ത വിധം മുന്നൊരുക്കത്തോടെ നടക്കുകയാണ്.വാക്സിനെതിരെ പ്രചാരണം നടത്തിയ ഒരാള്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി.
വാക്സിനെതിരായ പരസ്യപ്രചാരണത്തിന് പകരം രഹസ്യമായി കിംവദന്തികള്‍ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.വാക്സിനെടുത്താല്‍ കാന്‍സര്‍ വരും ജനസംഖ്യാനിരക്ക് കുറക്കുകയാണ് യജ്ഞത്തിന്‍റെ പിറകിലെ അടിസ്ഥാകാരണം എന്നിങ്ങനെ പോകുന്നു കളള പ്രചാരണങ്ങള്‍.
യജ്ഞം അട്ടിമറിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായ
ചെറുത്ത് നില്പ് ഉണ്ടായത് മുസ്ലിം സമുദായത്തിലെ അഭ്യസ്തവിദ്യര്‍ക്കിടയില്‍
നിന്നുതന്നെയാണ്.
എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആദ്യ വാക്‌സിനേഷന്‍ നല്‍കിയത് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ മകള്‍ ഇക്ര ഷാനത്തിനായിരുന്നു.
ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് ആര്‍.എം.ഒയും ഇ.എന്‍.ടി സര്‍ജനുമായ ഡോ. എം എം ഹനീഷിന്റെ മക്കളായ മുഹമ്മദ് അഹ്‌സല്‍, ഹാല സ്വാലിഹ, ഹനിയ മറിയ, ഹെസ്സ ഹിന്ദ് എന്നിവരും കളക്ടറുടെ മകള്‍ക്കൊപ്പം പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി.
മീസെല്‍സും റൂബെല്ലയും
മലയാളത്തില്‍ അഞ്ചാംപനി എന്നപേരില്‍ അറിയപ്പെടുന്ന അസുഖമാണ് മീസല്‍സ്.
ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ന്യൂമോണിയ,വയറിളക്കം,മസ്തിഷ്ക്ക
അണുബാധ എന്നിവ ബാധിക്കാം.മരണം വരെ സംഭവിക്കാം.
ശരീരത്തില്‍ കുരുക്കള്‍ പൊങ്ങുന്നതാണ് റൂബെല്ലയുടെ ലക്ഷണം.ഗര്‍ഭാവസ്ഥയില്‍
രോഗം പിടിപെട്ടാല്‍ ഗര്‍ഭം അലസിയേക്കാം.ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്ല്യം
സംഭവിക്കാം.ബുദ്ധിമാന്ദ്യം സംഭവിക്കാം.
കുഞ്ഞ് ഹൃദ്രോഗിയുമാകാം. രണ്ട് അസുഖങ്ങളും വരാതിരിക്കാനായി ഒറ്റ വാക്സിനാണ് ഇപ്പോള്‍ നല്കുന്നത്.
ഒമ്പത് മാസം മുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നല്കുന്നത്. കുത്തിവെപ്പ് എടുത്ത് ആറേഴ് ദിവസങ്ങള്‍ക്ക് ശേഷം ചിലര്‍ക്ക് ചെറിയ പനി വന്നേക്കാം. എന്നാല്‍ ഒട്ടും ഭയപ്പെടേണ്ടതില്ല.
ആരോഗ്യവിരുദ്ധ ഫാസിസം
2005ല്‍ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സെന്റർ
കേരളത്തിലെ രോഗപ്രതിരോധകുത്തിവെപ്പുകളെക്കുറിച്ച് ആധികാരിക
പഠനം നടത്തിയിരുന്നു.
ഞെട്ടിക്കുന്ന ചിലവസ്തുതകളിലേക്കാണ് പഠനം വിരല്‍ ചൂണ്ടിയത്. മലപ്പുറം ജില്ലയിൽ വെറും 36 ശതമാനം കുട്ടികൾക്ക് മാത്രമാണ് വാക്സിനുകൾ ലഭിക്കുന്നതെന്ന് പഠനം കണ്ടെത്തി ഏറെ പിന്നാക്കം നില്ക്കുന്ന രാജസ്ഥാനിൽ പോലും 37 ശതമാനം പേർക്ക് പ്രതിരോധകുത്തിവെപ്പ് ലഭിച്ചിരുന്നു.
വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് മലപ്പുറം, കാസർഗോഡ് ജില്ലകളിൽ പ്രത്യേക പ്രതിരോധകുത്തിവയ്പ് പരിപാടി നടപ്പിലാക്കിയെങ്കിലും ആസൂത്രിത വാക്സിൻ വിരുദ്ധ പ്രചാരണം മൂലം അന്ന് യജ്ഞം പരാജയപ്പെട്ടു.
ജനകീയ ആരോഗ്യവിദഗ്ധനായ ഡോ.ബി ഇക്ബാല്‍ വാക്സിന്‍ വിരുദ്ധ പ്രചാരണത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്
“ശാസ്ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ
ദബോദ്ക്കറുടെയും പൻസരായുടെയും കൽബുർഗിയുടെയും നെഞ്ചിന് നേരെ
വെടിയുണ്ട ഉതിർത്ത വർഗ്ഗീയ ഫാസിസ്റ്റുകളുടെ അതെ ശാസ്ത്രവിരുദ്ധ നിലപാടുകളാണ് നിഷ്കളങ്കരായ കുട്ടികളെ ദാരുണ മരണങ്ങളിലേക്ക് നയിക്കുന്ന ശാസ്തവിരുദ്ധ പ്രചരണത്തിലേർപ്പെട്ടിരിക്കുന്നവരും നടത്തിവരുന്നതെന്ന് തിരിച്ചറിയേണ്ടതാണ്”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here