ഷെറിന്റെ മൃതദേഹം കൈമാറി; ആര്‍ക്കെന്ന് വ്യക്തമാക്കാതെ പോലീസ്

ഹൂസ്റ്റണ്‍ന്മഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി. അതേസമയം ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താന്‍ ഡാലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫിസ് തയാറായില്ല.

ബിഹാറിലെ നളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്.

കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയുമായിരുന്നു. അതേസമയം, ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മൊഴി മാറ്റിയ വെസ്‌ലി, കുഞ്ഞിനെ ദേഹോപദ്രവം ഏല്‍പിച്ചതായി പൊലീസിനോടു സമ്മതിച്ചിരുന്നു.

നിര്‍ബന്ധിച്ചു പാലു നല്‍കിയപ്പോള്‍ ശ്വാസതടസ്സമുണ്ടായ ഷെറിന്‍ മരിച്ചെന്നു കരുതി സ്ഥലത്തുനിന്നു മാറ്റിയെന്നും പിന്നീട് കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നുമായിരുന്നു മൊഴി. എന്നാല്‍ കുഞ്ഞിനു ശ്വാസതടസ്സമുണ്ടായപ്പോള്‍ നഴ്‌സായ സിനിയുടെ സഹായം തേടാത്തത് സംശയമുയര്‍ത്തി.

മൊഴികളിലെ വൈരുധ്യവും കുഞ്ഞിനെ ഉപദ്രവിച്ചു എന്ന കുറ്റസമ്മതവും മൂലം വെസ്!ലിയെ വീണ്ടും അറസ്റ്റു ചെയ്തു റിച്ചര്‍ഡ്‌സണ്‍ സിറ്റി ജയിലിലടച്ചിരിക്കുകയാണ്.

സിനിയെ ചോദ്യംചെയ്യാന്‍ പൊലീസ് അനുമതി തേടിയെങ്കിലും അവര്‍ സഹകരിക്കുന്നില്ല. അതേസമയം, വെസ്‌ലിയുടെയും സിനിയുടെയും നാലു വയസ്സുള്ള സ്വന്തം മകള്‍ യുഎസ് നിയമപ്രകാരം ഇപ്പോള്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here