‘സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം..’; കാമുകിക്ക് പിന്നാലെ സിദ്ദീഖിക്കെതിരെ സഹപാഠി സുനിതയും

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ ആന്‍ ഓര്‍ഡിനറി ലൈഫ് എ മെമ്മോയര്‍ എന്ന പുസ്തകത്തിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. സിദ്ദീഖിയുടെ മുന്‍ കാമുകി നിഹാരിക സിംഗിന് പിന്നാലെ, സഹപാഠി സുനിത രാജ്‌വാറാണ് പുസ്തകത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പുസ്തകത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സിദ്ദീഖി നടത്തിയെന്നാണ് സുനിതയുടെ ആരോപണം. താനും സുനിതയും പ്രണയത്തിലായിരുന്നുവെന്നും പണക്കാരനല്ലാത്തതിനാല്‍ സുനിത തന്നെ ഒഴിവാക്കിയെന്നും സിദ്ദീഖി പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതിനെതിരെയാണ് സുനിത രംഗത്തുവന്നത്.

സിദ്ദീഖി പുസ്തകത്തില്‍ പറയുന്ന പല കാര്യങ്ങളും കള്ളമാണെന്ന് സുനിത ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സുനിതയുടെ വാക്കുകള്‍ ഇങ്ങനെ:

”സിദ്ദീഖി ഒരു സാങ്കല്‍പികലോകത്ത് ഇരുന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. അദ്ദേഹം പറയുന്നത് പ്രണയത്തിലുള്ള വിശ്വാസം നഷ്ടമായത് ഞാന്‍ കാരണമെന്നാണ്. നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഞങ്ങള്‍ പരസ്പരം കാണാറുണ്ടായിരുന്നു. അവിടെ പ്രണയമൊന്നും ഇല്ലായിരുന്നു.”

”സിദ്ദീഖിക്ക് മറ്റുള്ളവരുടെ സഹതാപം വേണം. അതിന് എന്ത് മാര്‍ഗവും ഉപയോഗിക്കും. ഇടയ്ക്കിടെ താന്‍ വംശീയ വിദ്വേഷത്തിന് പാത്രമായിട്ടുണ്ട് എന്ന് പറയുന്നതും അതിന്റെ ഭാഗമാണ്. സിദ്ദിഖി ധനികനല്ലാത്തത് കൊണ്ട് ഞാന്‍ ഉപേക്ഷിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.”

”എനിക്ക് സ്വന്തമായി ഒരു വീട് പോലുമില്ല. അങ്ങനെ പണം തേടിപ്പോകുന്ന ഒരു വ്യക്തിയാണെങ്കില്‍ എനിക്ക് ഇപ്പോള്‍ ഒരു വീട് വയ്ക്കാമായിരുന്നു. സിദ്ദീഖി സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം.” സുനിത പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ്, മുന്‍ മിസ് ഇന്ത്യ മത്സരാര്‍ഥിയും നടിയുമായ നിഹാരിക സിംഗും സിദ്ദീഖിക്കെതിരെ രംഗത്ത് വന്നിരുന്നു. തന്നെക്കുറിച്ച് മോശം പരാമര്‍ശങ്ങളാണ് സിദ്ദീഖി പുസ്തകത്തില്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് നിഹാരിക ആരോപിച്ചു.

പുസ്തകം വിറ്റ് പോവാന്‍ തന്നെ മോശക്കാരിയാക്കാനാണ് അയാളുടെ ശ്രമം. സിദ്ദീഖിയുമായി തനിക്ക് പ്രണയബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ അത് മാസങ്ങള്‍ മാത്രമാണ് നീണ്ടു നിന്നതെന്നും നിഹാരിക പറഞ്ഞു.

കിടപ്പറയിലേക്ക് ക്ഷണിച്ച പെണ്ണായി ആണ് സിദ്ദീഖി തന്നെ ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകം വിറ്റഴിക്കാന്‍ സ്ത്രീയെ അപമാനിക്കാനും അയാള്‍ക്ക് മടിയില്ല. ഇത് കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും നിഹാരിക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News