ദില്ലി: വിവാഹം റദ്ദാക്കല്‍ കേസില്‍ ഹാദിയ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി. നവംബര്‍ 27ന് ഹാദിയ നേരിട്ട് ഹാജരാകണം.
ഹാദിയയെ ഹാജരാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും കേസ് പരിഗണിച്ച സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹാദിയയുടെ സുരക്ഷ കേരള സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സ്‌നേഹിച്ച് വിവാഹം കഴിക്കരുതെന്ന് കോടതിക്ക് ആരോടും പറയാനാവില്ല. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനും കഴിയില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും അത് നിയമപരമായി തടയാന്‍ കോടതിക്കാവില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ വാദം തുറന്നകോടതിയില്‍ കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യം കോടതി തള്ളി.
അതേസമയം, ഹാദിയ കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് എന്‍ഐഎ കോടതിയില്‍ വാദിച്ചു. ഹാദിയയെ മനശാസ്ത്രപരമായി സ്വാധീനിച്ച് കൂടെ നിര്‍ത്തിയിരിക്കുകയാണെന്നും (സൈക്കോളജിക്കല്‍ കിഡ്‌നാപ്പിംഗ്) എന്‍ഐഎ പറഞ്ഞു.
ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ, ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈ കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങളിലാണ് കോടതി വാദം കേള്‍ക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here