വ്യവസായിയെ കബളിപ്പിച്ച് പണം തട്ടി; പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍; പിടികൂടിയത് ഇ-മെയില്‍ ചോര്‍ത്തി

വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അറസ്റ്റില്‍. ആയുര്‍വേദ മരുന്നിന്റെ അസംസ്‌കൃത വസ്തു വാങ്ങി നല്‍കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിന്റെ തലവനെയാണ് പിടികൂടിയത്.

പഴുതടച്ച ശാസ്ത്രീയമായ അന്വേഷണ മികവാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട വ്യക്തിയെ വിശ്വസിച്ചതാണ് എറണാകുളം സ്വദേശിയായ വ്യവസായി ചെയ്ത തെറ്റ്.

വ്യവസായിയുടെ വ്യക്തിഗത വിവരങ്ങളെല്ലാം ഓണ്‍ലൈന്‍ മുഖേന മനസ്സിലാക്കിയ തട്ടിപ്പ് സംഘം ആദ്യപടിയായി ഇരയുടെ വിശ്വാസമാര്‍ജ്ജിച്ചു. ബ്രിട്ടണിലെ ഇംപീരിയല്‍ ലബോറട്ടറീസ് എന്ന സ്ഥാപനത്തിന് വേണ്ടി ടാഗ്രി റൂട്ട്‌സ് എന്ന അസംസ്‌കൃത വസ്തു ഇന്ത്യയില്‍ നിന്ന് ആവശ്യമുണ്ടെന്ന് കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

ഇതിനായി വ്യാജമായി തയ്യാറാക്കിയ ഇ-മെയിലുകളും വെബ്‌സൈറ്റുകളും ഉപയോഗിച്ചു. കമ്പനിയുടെ പ്രതിനിധി എന്ന പേരില്‍ ഒരു നൈജീരിയന്‍ സ്വദേശിയെ കാട്ടി ആയിരുന്നു തട്ടിപ്പ് നടത്തിയത്. 68 ലക്ഷം രൂപ ആദ്യപടിയായി വാങ്ങിയെടുത്ത സംഘം പരാതിക്കാരനെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.

വ്യവസായിയെ വിളിക്കാന്‍ ഉപയോഗിച്ച ഫോണിലെ IME നമ്പര്‍ നിരന്തരമായി നിരീക്ഷിച്ച സൈബര്‍ പൊലീസ് സംഘം പ്രതി രാജസ്ഥാന്‍ സ്വദേശിയായ ജയേഷ് കുമാര്‍ അഗര്‍വാള്‍ ആണെന്ന് മനസ്സിലാക്കി.

എന്നാല്‍ സ്ഥിരമായി ഒരിടത്തും താമസിക്കാത്ത ഇയാളുടെ ഇ-മെയില്‍ ചോര്‍ത്തിയാണ് മുംബൈയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സൈബര്‍ ക്രൈം DySP എം ഇക്ബാല്‍, എസ് ഐ അനീഷ് കരീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍ സുനില്‍കുമാര്‍, പി ഷിബു എന്നിവരടങ്ങുന്ന സംഘം മുംബൈയില്‍ നിന്ന് പിടികൂടുകയായിരുന്നു.

പ്രതിയില്‍ നിന്ന് തട്ടിപ്പിനുപയോഗിച്ച നിരവധി വ്യാജ രേഖകളും കണ്ടെടുത്തിട്ടുണ്ട്. രാജസ്ഥാനിലും മുംബൈയിലുമായി 88 ബാങ്ക് അക്കൗണ്ടുകള്‍ പ്രതിയുടെ പേരിലുള്ളതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ കൂട്ടു പ്രതികളെപ്പറ്റി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here