പിണറായി തമിഴകത്തെ തലൈവര്‍; അഭിമാനമാണ്, അസൂയയാണ് പിണറായി; തമിഴ് മാധ്യമങ്ങള്‍ കാര്യകാരണസഹിതം വിവരിക്കുമ്പോള്‍ മലയാളിക്ക് അഭിമാനിക്കാം

ചെന്നൈ: കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴകത്തും താരമാണ്. മുഖ്യമന്ത്രിയായ ശേഷമുള്ള പിണറായിയുടെ ഇടപെടലുകള്‍ രാജ്യത്തെ മത നിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതാണ്.

തമിഴ് സംവിധായകന്‍ കഴിഞ്ഞ ദിവസം പിണറായി തങ്ങളുടെ തലൈവയാണെന്ന് പരാമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കരുത്തും ആര്‍ജ്ജവവുമുള്ള പിണറായിയെപോലൊരു നേതാവിനായി തമിഴ്‌നാട് കാത്തിരിക്കുകയാണെന്നും ബാല പറഞ്ഞിരുന്നു.

ഇപ്പോഴിതാ പിണറായിയുടെ കാര്യശേഷിയെ വാനോളം വാഴ്ത്തുകയാണ് പ്രമുഖ തമിഴ് മാധ്യമങ്ങള്‍. തമിഴകത്ത് ഏറ്റവും പ്രചാരമുള്ള മാസികയായ വികടനാണ് കാര്യകാരണസഹിതം പിണറായിയുടെ മികവും ആര്‍ജ്ജവവും വര്‍ണിച്ചിരിക്കുന്നത്.

മഹാനായ മുഖ്യമന്ത്രി

മഹാനായ മുഖ്യമന്ത്രിയാണ് പിണറായിയെന്നാണ് വികടനിലെ ലേഖനം ചൂണ്ടികാട്ടുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഒരു ഭരണാധികാരിയെക്കുറിച്ച് നല്ലത് പറയാന്‍ അവസരം കിട്ടുന്നത് എന്നുപറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. പിണറായിക്കുള്ള അയല്‍വാസിയുടെ അഭിനന്ദനമാണിതെന്നും ലേഖനം പറയുന്നു.

ജയലളിതയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ ഭരണരംഗം മരവിച്ച് കിടക്കുമ്പോള്‍ അയല്‍സംസ്ഥാനമായ കേരളത്തില്‍ സര്‍വ്വമേഖലയിലും കുതിപ്പ് നല്‍കുന്ന ഭരണാധികാരിയെ അഭിനന്ദിക്കാതെ വയ്യെന്നും വികടന്‍ വ്യക്തമാക്കുന്നു.

അഭിമാനിക്കാവുന്ന നേട്ടങ്ങള്‍

അഴിമതിയില്‍ മുങ്ങികിടന്ന സംസ്ഥാനഭരണത്തെ ശുദ്ധീകരിക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി നടത്തിയ ശ്രമങ്ങളെയും ലേഖനം അഭിനന്ദിച്ചിട്ടുണ്ട്. നന്മ നിറയുന്ന സന്ദേശങ്ങളാണ് കേരളത്തില്‍നിന്ന് ലഭിക്കുന്നത്. അബ്രാഹ്മണരെ പൂജാരിമാരാക്കിയ പിണറായി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിന് മാതൃകയാണ്.

ഭരണകൂടത്തിന്റെ നിശ്ചയദാര്‍ഡ്യമാണ് ഇതിലൂടെ പ്രകടമായതെന്നും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സര്‍ക്കാര്‍ നിലപാടും ഭരണത്തിന്റെ നേട്ടമാണ്.

കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയത്, ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഒരുക്കിയത്, സ്‌കൂളികളില്‍ പെണ്‍കുട്ടികള്‍ക്കായി സാനിറ്ററി നാപ്കിന്‍ മെഷീനുകള്‍ സ്ഥാപിച്ചത്, സ്ത്രീ സുരക്ഷയ്ക്കായുളള പിങ്ക് പട്രോള്‍, വികലാംഗര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയെല്ലാം പിണറായി സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമാണ്.

പ്രതിഷേധവുമായി തെരുവില്‍

നോട്ട് നിരോധനത്തിനെതിരായ സമരങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തത് പിണറായിയുടെ ധീരത തുറന്നുകാട്ടുന്നതാണ്. കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഏക മുഖ്യമന്ത്രി പിണറായിയാണ്. എന്ത് കഴിക്കണമെന്ന വ്യക്തിസ്വാതന്ത്യത്തില്‍ കേന്ദ്രം കൈകടത്തിയപ്പോള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് പിണറായിക്ക് അഭിമാനനേട്ടമാണെന്നും ലേഖനം ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here